തിരുവനന്തപുരം : വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ കേരളം സന്ദർശിച്ചതിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് ചുട്ട മറുപടി നൽകി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഈ രാജ്യത്ത് എവിടെയും യാത്ര ചെയ്യുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമുളള അധികാരം എല്ലാ മന്ത്രിമാർക്കുമുണ്ട്. ആ അധികാരമാണ് എസ് ജയ്ശങ്കർ ഉപയോഗപ്പെടുത്തിയത്. അതിൽ പ്രശ്നമുള്ളവരുടെ ബുദ്ധിമുട്ടെന്താണെന്ന് എല്ലാവർക്കും അറിയാമെന്നും വി മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് പര്യടനത്തിലാണ്. നരേന്ദ്ര മോദി സർക്കാരിന്റെ എട്ട് വർഷത്തെ ഭരണം പൂർത്തിയായ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കലുമായി ബന്ധപ്പെട്ട് സന്ദർശം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് എസ് ജയ്ശങ്കർ കേരളത്തിൽ എത്തിയത്. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ അദ്ദേഹം നേരിട്ട് കണ്ടു. കഴക്കൂട്ടത്ത് ദേശീയ പാതയിൽ നടക്കുന്ന ഫ്ലൈ ഓവറും ശ്രീനാരായണ ഗുരു ടൂറിസം സർക്ക്യൂട്ടും അദ്ദേഹം സന്ദർശിച്ചു. ജൽ ജീവൻ മിഷനിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതികളും എസ് ജയ്ശങ്കർ വിലയിരുത്തി.
കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ സന്ദർശിക്കാനും അതിന്റെ മേൽനോട്ടം വഹിക്കാനുമുള്ള ഉത്തരവാദിത്വവും അധികാരവും കേന്ദ്ര മന്ത്രിമാർക്കുണ്ട്. ആ അധികാരമാണ് എസ് ജയ്ശങ്കർ ഉപയോഗപ്പെടുത്തിയത്. ഈ രാജ്യത്ത് എവിടെയും യാത്ര ചെയ്യുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമുളള അധികാരം എല്ലാ മന്ത്രിമാർക്കുമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നും പ്രവർത്തിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി അടക്കമുള്ളയാളുകൾക്കെന്നും വി മുരളീധരൻ പറഞ്ഞു.
എന്നാൽ വിദേശകാര്യ മന്ത്രി നടത്തിയ തിരുവനന്തപുരം സന്ദർശനം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് അടുത്ത് ഓഖി ചുലിക്കാറ്റ് ഉണ്ടായപ്പോൾ, ആ ദുരിതത്തിൽ പെട്ടവരെ കാണാനോ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാനോ പോകാത്ത മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രി ഇത്തരത്തിൽ പെരുമാറുന്നത് കാണുമ്പോൾ അസ്വസ്ഥതയും അത്ഭുതവും ഉണ്ടാകും.
വിദേശകാര്യ മന്ത്രിയെന്നാൽ വിദേശത്ത് തന്നെ താമസിക്കുന്ന മന്ത്രിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെങ്കിൽ അത് അദ്ദേഹം തിരുത്തണം. കേന്ദ്ര പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു കേന്ദ്ര മന്ത്രിക്ക് അധികാരമില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് സ്വന്തം പെരുമാറ്റവുമായിട്ടുള്ള വ്യത്യാസമായിരിക്കാം. ജനങ്ങൾ ദുരിതത്തിലാഴുമ്പോൾ തിരിഞ്ഞുനോക്കാത്ത മുഖ്യമന്ത്രിക്ക് ജനക്ഷേമമന്വേഷിക്കാൻ ഒരു കേന്ദ്ര മന്ത്രി പോകുന്നതിൽ അസ്വസ്ഥത ഉണ്ടാകും. മറ്റ് കേന്ദ്ര മന്ത്രിമാരും ഉടൻ സംസ്ഥാനം സന്ദർശിക്കുമെന്നും വി മുരളീധരൻ അറിയിച്ചു.
Comments