ബീജിംഗ്: ചൈനയിൽ വൻ ബാങ്ക് തട്ടിപ്പ്. പണം നഷ്ടമായ ഉപഭോക്താക്കൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെ പണം തിരിച്ചുനൽകാനുളള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. വാരാന്ത്യത്തോടെ നൂറുകണക്കിന് പ്രതിഷേധക്കാർ വീണ്ടും തെരുവിൽ ഇറങ്ങിയതോടെ സർക്കാരും സമ്മർദ്ദത്തിലായിരുന്നു. ഇതോടെയാണ് പണം മടക്കി നൽകാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയത്.
ഹെനാൻ പ്രവിശ്യയിലെ നാല് റൂറൽ ബാങ്കുകളും അൻഹുയി പ്രവിശ്യയിലെ ഒരു ബാങ്കും വെളളിയാഴ്ച മുതൽ അഡ്വാൻസായി പണം മടക്കി നൽകാൻ തുടങ്ങിയിട്ടുണ്ട്. 50,000 യുവാൻ വരെ നിക്ഷേപിച്ചവർക്കാണ് ആദ്യം പണം മടക്കി നൽകുക. ഷെങ്ഷൂവിൽ മെയ്, ജൂൺ മാസങ്ങളിൽ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായി കഴിഞ്ഞ ഞായറാഴ്ചയും നൂറുകണക്കിന് നിക്ഷേപകർ തെരുവിൽ ഇറങ്ങുകയായിരുന്നു.
കൂടുതൽ പ്രതിഷേധങ്ങൾ ഭയന്നാണ് ചെറിയ തുകകൾ അഡ്വാൻസായി നൽകുന്നത്. ബാങ്കുകളിൽ നിക്ഷേപിച്ച പണം യഥാർത്ഥത്തിൽ ചൈനയിലെ നിയമം അനുസരിച്ച് നിക്ഷേപമായി കണക്കാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ടു തന്നെ ഇത് ചൈനയുടെ നിക്ഷേപ ഇൻഷുറൻസിന്റെ പരിധിയിൽ വരില്ല. വലിയ തുക കിട്ടാനുളളവർക്ക് അതുകൊണ്ടു തന്നെ ഇത് തവണകളായിട്ടാകും ലഭിക്കുക.
ആരോപണം ഉയർന്ന ഹെനാനിലെ സിൻകെയ്ഫു ഗ്രൂപ്പ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സിന്റെ ഉൾപ്പെടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. ഓൺലൈനിലൂടെ ഫിനാൻഷ്യൽ പ്രൊഡക്ടുകൾ വിറ്റഴിച്ചാണ് ഇവർ നിക്ഷേപം സ്വീകരിച്ചത്. ഇത് പിന്നീട് വകമാറ്റി വിനിയോഗിക്കുകയായിരുന്നു. ഷെങ്ഷൂവിലെ ചൈനീസ് പീപ്പിൾസ് ബാങ്ക് ബ്രാഞ്ചിന് മുൻപിൽ ഉൾപ്പെടെയായിരുന്നു ഞായറാഴ്ച പ്രതിഷേധക്കാർ തടിച്ചുകൂടിയത്.
Comments