ടെഹ്റാൻ: ഇസ്ലാമിക നിയമങ്ങൾ കർശനമായ ഇറാനിൽ, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്ത്രീകൾ. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ, പൗരോഹിത്യ നിയമങ്ങൾ ലംഘിക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന പ്രക്ഷോഭങ്ങൾക്ക് ഏകീകൃത സ്വഭാവം നൽകാൻ സ്ത്രീപക്ഷ നേതാക്കൾ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി, ബുധനാഴ്ച പരമാവധി സ്ത്രീകൾ പൊതു ഇടങ്ങളിൽ വെച്ച് പരസ്യമായി ശിരോവസ്ത്രം ഉപേക്ഷിക്കുമെന്ന് സ്ത്രീപക്ഷ നേതാക്കൾ പ്രഖ്യാപിച്ചു.
കർക്കശക്കാരനായ ഇസ്ലാമിക പുരോഹിതനാണ് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെന്ന് പ്രക്ഷോഭകാരികൾ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധം കൂടിയാണ് നിലവിലെ പ്രക്ഷോഭങ്ങൾ. എന്നാൽ, ഇസ്ലാമിക സമൂഹത്തിനെ ധാർമ്മികമായ അപചയത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹിജാബ് നിഷേധം എന്നാണ് ഇബ്രാഹിം റെയ്സിയുടെ പ്രതികരണം.
സ്ത്രീകളുടെ വസ്ത്രധാരണം കർശനമായ ഇസ്ലാമിക നിയമങ്ങൾക്ക് അനുസൃതമായിരിക്കണം എന്ന് അടുത്തയിടെ ഇറാനിയൻ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. ഇത് ഉറപ്പ് വരുത്താൻ സുരക്ഷാ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ തുടരുകയാണ്. പ്രക്ഷോഭകാരികളായ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന ചിന്താഗതിക്കാരായ പുരുഷന്മാരും വിവിധ നഗരങ്ങളിൽ പ്രകടനങ്ങൾ നടത്തി.
ഇറാനിൽ ഇസ്ലാമിക നിയമങ്ങൾ കർശനമായി പാലിക്കണമെന്ന സന്ദേശം നൽകുന്ന പവിത്ര ശിരോവസ്ത്ര ദിനം ഇന്ന് ആചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് സ്ത്രീപക്ഷ സംഘടനകൾ നാളെ ഹിജാബ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.
Comments