ദിസ്പൂർ: വെള്ളപ്പൊക്കത്തിന്റെ ഭീഷണി ഒഴിയുന്നതിന് മുൻപെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകുന്നു. മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 17 പേരിൽ അണുബാധ സ്ഥിരീകരിച്ചു. മൂന്നു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ജൂലൈ മാസത്തിൽ ഇതുവരെ 13 പേരാണ് പകർച്ചവ്യാധി പിടിപ്പെട്ട് മരിച്ചത്. 115 പേർക്ക് ഇതുവരെ രോഗബാധ കണ്ടെത്തി.
ഇന്നലെ മരിച്ചവരിൽ രണ്ട് പേർ ജോർഹട് സ്വദേശികളും ഒരാൾ ഗോലാഘട് സ്വദേശിയുമാണ്. നാഗോൺ, ധേമാജി, സോനിത്പൂർ എന്നിവിടങ്ങളിൽ രണ്ട് പേർ വീതം പേർക്കും ധ്രുബി, കാംരൂപ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർക്കും ആണ് രോഗം റിപ്പോർട്ട് ചെയ്തത്. പ്രിൻസിപ്പൽ സെക്രട്ടറി അവിനാഷ് ജോഷി സംസ്ഥാന വ്യാപകമായി മസ്തിഷ്കജ്വര ബാധിതരെ കണ്ടെത്തുന്നതിനായി ദ്രുത കർമ സേനയെ വിന്യസിക്കാൻ നിർദേശിച്ചു.
സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യത്തിൽ നേരിയ കുറവുണ്ട്. 2.92 ലക്ഷം ആളുകൾ ഇപ്പോഴും പ്രളയബാധിതരായി തുടരുകയാണ്. 192 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. നദികൾ ഒന്നും തന്നെ കരകവിഞ്ഞൊഴുകുന്നില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
മസ്തിഷ്കത്തിൽ വൈറസ് ഉണ്ടാക്കുന്ന ഒരു തരം അണുബാധയാണ് മസ്തിഷ്കജ്വരം. കൊതുകു വഴിയാണ് രോഗം പടരുന്നത്. കാലവർഷം ശക്തമാകുമ്പോൾ നിരവധി പേരാണ് ജ്വരവും മലേറിയയും ബാധിച്ച് പ്രതിവർഷം മരിക്കുന്നത്. പനി, ഛർദ്ദി, തലവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. മാനസിക നിലയിലെ മാറ്റങ്ങൾ, ക്ഷീണം, ചലിക്കാനുള്ള പ്രയാസം തുടങ്ങിയ ലക്ഷണങ്ങൾ രണ്ടാം ഘട്ടത്തിൽ പ്രകടമാകും.
Comments