കൊളംബോ: പ്രതിഷേധക്കാർ കയ്യേറിയതിനെ തുടർന്ന് ശ്രീലങ്കയുടെ ദേശീയ ബ്രോഡ്കാസ്റ്റ് ചാനലായ ജാതിക രൂപവാഹിനിയുടെ തത്സമയ സംപ്രേഷണം നിർത്തിവെച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീലങ്കൻ രൂപവാഹിനി കോർപ്പറേഷന്റെ ഓഫീസ് കെട്ടിടം പ്രതിഷേധക്കാർ വളഞ്ഞതോടെയാണ് ചാനലിന്റെ തത്സമയ സംപ്രേഷണം താൽക്കാലികമായി നിർത്തിയത്.
അതേസമയം ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ മാലിദ്വീപിലേക്ക് കടന്നു. ഭാര്യയ്ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കുമൊപ്പം അദ്ദേഹം സൈനികവിമാനത്തിൽ പോയതായി എയർഫോഴ്സ് സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് മാലിദ്വീപിൽ നിന്ന് സിംഗപൂരിലേക്ക് ഗോതബായ കടന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിലവിൽ മാലിദ്വീപിലെ വാൽഡോർഫ് അസ്ടോറിയ റിസോർട്ടിലാണ് ഗോതബായ കഴിയുന്നതെന്നാണ് വിവരം. അതേസമയം ഇന്ന് തന്നെ ഗോതബായ രാജിവെക്കുമെന്നും പുതിയ ശ്രീലങ്കൻ പ്രസിഡന്റിനെ ജൂലൈ 20ന് തിരഞ്ഞെടുക്കുമെന്നും സ്പീക്കർ അറിയിച്ചു. ഗോതബായ താനുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നും രാജിസന്നദ്ധത അറിയിച്ചുവെന്നുമാണ് സ്പീക്കർ വ്യക്തമാക്കിയത്.
പ്രസിഡന്റ് രാജ്യം വിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാജിവെക്കാതെ ഗോതബായ രാജ്യം വിട്ടതിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ശ്രീലങ്കയിൽ വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിഷേധക്കാർ കയ്യേറി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധക്കാർ വിക്രമസിംഗെയുടെ വസതിയിലെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇടിച്ചുകയറിയ പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.
Comments