പത്തനംതിട്ട: ശബരിമല തിരുവാഭരണ പാതയിൽ വീണ്ടും കൈയ്യേറ്റം. കൈയ്യേറ്റം കണ്ടെത്തി ഒഴിപ്പിച്ച് കല്ലിട്ട ഭാഗത്താണ് അനധികൃതമായി ഇരുനില കെട്ടിടം നിർമിക്കുന്നത്. നടപടി ആവശ്യപ്പെട്ട് തിരുവാഭരണ പാതസംരക്ഷണസമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി. സിപിഐയുടെ പ്രാദേശിക നേതാവാണ് കയ്യേറ്റം നടത്തിയതെന്നാണ് ആരോപണം.
ആറന്മുള പഞ്ചായത്തിലെ കിടങ്ങന്നൂർ വില്ലേജ് ഓഫീസിന് സമീപമാണ് കയ്യേറ്റം കണ്ടെത്തി കല്ലിട്ട് വേർതിരിച്ച സ്ഥലത്ത് വീണ്ടും കയ്യേറി നിർമ്മാണ പ്രവർത്തനം നടക്കുന്നത്. രേഖകൾ പ്രകാരം തിരുവാഭരണപാതയ്ക്ക് ഈ പ്രദേശത്ത് 25 മീറ്ററിലധികം വീതിയുണ്ട്. എന്നാൽ നിലവിൽ ഇവിടെ മൂന്നടി കഷ്ടിച്ച് മാത്രമാണ് പാത അവശേഷിക്കുന്നത്.
വില്ലേജ് ഓഫീസിനോട് ചേർന്ന് അനധികൃത നിർമ്മാണം നടത്തിയിട്ട് അധികൃതർ കണ്ടില്ല എന്ന് നടിക്കുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. കൈയ്യേറ്റം എത്രയും വേഗം ഒഴിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണ സംരക്ഷണ സമിതി അധ്യക്ഷൻ പി.ജി ശശികുമാര വർമ്മ ജില്ലാ കളക്ടർക്ക് പരാതി നൽകി.
ഹൈക്കോടതിയുടെ കർശന ഇടപെടലിനെ തുടർന്നാണ് തിരുവാഭരണ പാതയിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്. തുടർന്ന് സംയുക്ത സർവ്വേ സംഘം രൂപീകരിച്ച് പന്തളം മുതൽ തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങൾ കണ്ടെത്തിയിരുന്നു. മുൻപുണ്ടായിരുന്ന 400 ലധികം കയ്യേറ്റങ്ങൾ കൂടാതെ 59 കയ്യേറ്റങ്ങൾ കൂടി സർവ്വേയിൽ കണ്ടെത്തി. ഇത്തരത്തിൽ കണ്ടെത്തിയ കയ്യേറ്റ ഭൂമിയിലാണ് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
പുതിയതായി നടത്തിയ സർവ്വേയിൽ കൈയ്യേറ്റമുള്ള ഭാഗത്തിന്റെ രേഖകൾ റവന്യൂ അധികൃതർ മറച്ചുവെക്കുകയാണ്. ഈ പ്രവർത്തി കയ്യേറ്റക്കാരെ സഹായിക്കാനാണെന്നും
സിപിഐയുടെ പ്രാദേശിക നേതാവാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കയ്യേറ്റം നടത്തുന്നതെന്നുമ്മാണ് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ ആരോപണം.
Comments