പാലക്കാട്: പോക്സോ കേസ് ഇരയെ തട്ടിക്കൊണ്ടുപോയ കേസിൽ അച്ഛനും അമ്മയും അറസ്റ്റിൽ. മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കെ വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രതിയെ സഹായിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ ചെറിയച്ഛൻ പ്രതിയായ പോക്സോ കേസിൽ മൊഴി മാറ്റി പറയിപ്പിക്കാനായിരുന്നു നീക്കം.
രണ്ട് കൊല്ലം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുത്തശ്ശിയുൾപ്പെടെയുള്ളവരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ജൂലൈ 16 മുതൽ കേസിൽ വിചാരണ നടക്കാനിരിക്കെയായിരുന്നു തട്ടിക്കൊണ്ടുപോകൽ. കേസ് രജിസ്റ്റർ ചെയ്ത ഘട്ടം മുതൽ പെൺകുട്ടിയുടെ മാതാപിതാക്കൾ കേസിന് എതിരായിരുന്നു. ചെറിയച്ഛന് പ്രതികൂലമായി മൊഴി പറയുന്നതിൽ അവർ അതൃപ്തി പ്രകടിപ്പിച്ചു. തുടർന്നാണ് 11-കാരി മുത്തശ്ശിയുടെ സംരക്ഷണത്തിൽ തുടർന്നത്.
ഇതിനിടെയാണ് അമ്മയും കേസിൽ പ്രതിയായ ചെറിയച്ഛനും ചേർന്ന് പെൺകുട്ടിയെ മുത്തശ്ശിയുടെ അടുത്ത് നിന്ന് കൊണ്ടുപോയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം ഗുരുവായൂരിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ കുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Comments