ന്യൂഡൽഹി: റഷ്യയിൽ നിന്നും അസംസ്കൃത എണ്ണയും ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ്. മുംബൈ തുറമുഖത്ത് എത്തുന്ന റഷ്യൻ കപ്പലുകൾ തടയണമെന്ന നിർദേശിച്ച കോൺസുലേറ്റിന് ചുട്ട മറുപടിയാണ് കേന്ദ്രം നൽകിയത്. രാജ്യത്തിന്റെ താൽപര്യത്തിന് അനുസരിച്ച് ആഗോള പങ്കാളികളുമായി ഇടപാടുകൾ നടത്തുമെന്നും അത് തങ്ങളുടെ അവകാശമാണെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ കത്ത് വഴിയാണ് മുംബൈ തുറമുഖ അതോറിറ്റിയ്ക്ക് നിർദേശം നൽകിയത്.
അമേരിക്ക റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതാണ് മുംബൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ഇത്തരത്തിൽ മുംബൈ തുറമുഖ അതോറിറ്റിയോട് പ്രതികരിക്കാൻ ഇടയാക്കിയത്. തലസ്ഥാനത്ത് നേരിട്ട് സംസാരിക്കേണ്ട വിഷയം കത്ത് എഴുതി തുറമുഖ അതോറിറ്റിയെ അറിയിച്ചത് ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ തന്ത്രമാണോയെന്ന് സംശയിക്കണമെന്ന് ഗവേഷണ വികസന കോർപ്പറേഷൻ (ആർഎഎൻഡി) ട്വിറ്ററിൽ വ്യക്തമാക്കി.
യുക്രെയ്നിലെ യുദ്ധ പശ്ചാത്തലത്തിൽ യുഎസും സഖ്യകക്ഷികളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യ വ്യാപരങ്ങളെ ഇത് ബാധിച്ചിരുന്നില്ല. അസംസ്കൃത എണ്ണയും ഉൽപന്നങ്ങളുമായി റഷ്യൻ ചരക്ക് കപ്പലുകൾ ഇന്ത്യൻ തീരത്ത് ഇപ്പോഴും എത്തുന്നുണ്ട്. പല രാജ്യങ്ങളും റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിയത് ഊർജ്ജ കയറ്റുമതി മേഖലയിൽ കിഴിവുകൾക്ക് കാരണമായി. ഇന്ത്യ-റഷ്യ വ്യാപാരം വർദ്ധിക്കാൻ ഇത്തരത്തിലുള്ള കിഴിവുകൾ കാരണമായി. മെയ് മാസത്തിലെ കണക്കുകൾ പ്രകാരം 7,40,000 ബാരൽ എണ്ണയാണ് പ്രതിദിനം ഇറക്കുമതി ചെയിതിരുന്നത്.
Comments