ന്യൂഡൽഹി: സാമ്പത്തിക അരക്ഷിതാവസ്ഥയും പ്രതിഷേധങ്ങളും നിലനിൽക്കുന്ന രാജ്യത്ത് ഏഷ്യ കപ്പിന്റെ ഭാവി എന്താകുമെന്നതിൽ ആശങ്കകൾ നിലനിൽക്കുന്നു. എന്നാൽ മുൻ ക്രിക്കറ്റ് താരമായ സനത് ജയസൂര്യയ്ക്ക് ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്നതിൽ വലിയ ആത്മവിശ്വാസമാണുള്ളത്. പ്രതിഷേധങ്ങൾ നടന്നാലും അരക്ഷിതാവസ്ഥ തുടർന്നാലും ടൂർണമെന്റ് നടത്തുമെന്ന് സനത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്രിക്കറ്റിനെയും ക്രിക്കറ്റ് ആരാധകരെയും ഇഷ്ടപ്പെടുന്ന രാജ്യമാണ് ശ്രീലങ്ക. സമാധാനപരമായി ടൂർണമെന്റ് നടത്താൻ ജനങ്ങൾ കൂടെ നിൽക്കുമെന്നും സനത് പറഞ്ഞു.2020 ൽ നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് കൊറോണ പശ്ചാത്തലത്തിൽ നീട്ടിവെച്ചിരുന്നു.
ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ടൂർണമെന്റ് നടക്കുക. യോഗ്യത മത്സരങ്ങൾ ഓഗസ്റ്റ് 20 ന് ആരംഭിക്കും. കലാപ സാഹചര്യത്തിൽ മത്സരങ്ങൾ നടക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു. വേദി മാറ്റുന്നതും പരിഗണനയിൽ ഉണ്ട്. ബഹു രാഷ്ട്ര ടൂർണമെന്റിൽ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ അഞ്ച് രാജ്യങ്ങൾ അഞ്ച് സ്ഥാനങ്ങളിലായി തുടരും. ഹോങ്കോംഗ്, സിംഗപ്പൂർ, യുഎഇ, കുവൈറ്റ് എന്നീ നാല് ടീമുകൾ ശേഷിക്കുന്ന ഒന്നിനായി കളത്തിലിറങ്ങും.
ശ്രീലങ്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. അധികാരികളുടെ അനാസ്ഥ മൂലം ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്. ജനങ്ങൾ ഇപ്പോൾ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി നിരത്തുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വരി നിന്ന് ആഹാര സാധനങ്ങൾ വാങ്ങുന്ന കാഴ്ച കരളലിയ്ക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി, ഇന്ധനം, മരുന്ന് തുടങ്ങിയവയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നു. രാജ്യം പട്ടിണിയിലേക്ക് നീങ്ങുന്നതായും വ്യക്തമാക്കി.
പ്രസിഡന്റിന്റെ വസതിയിൽ പ്രതിഷേധിക്കുന്നവരെയും പിന്തുണയ്ക്കുകയാണ് ലങ്കൻ താരം.രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുള്ളവർ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്നുണ്ട്. പൊതു മുതലുകൾ നശിപ്പിക്കരുതെന്ന നിർദേശം പ്രക്ഷോഭകർക്ക് നൽകിയിട്ടുണ്ടെന്നും പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നതിൽ തെറ്റില്ലെന്നും അനിവാര്യമായ നടപടികളിലൂടെയാണ് ജനങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments