പട്ന: ഝാർഖണ്ഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ഇസ്ലാമിക ഭീകരവാദികളിൽ നിന്നും പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പതാകകളും പോസ്റ്ററുകളും പിടിച്ചെടുത്തു. പിടിയിലായ അതർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നീ മതതീവ്രവാദികൾ കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയിരുന്നതായും ബിഹാർ പോലീസ് കണ്ടെത്തി. ബിഹാറിലെ ഫുൽവാരി ഷരീഫ് മേഖലയിൽ വെച്ചാണ് ഭീകരർ പിടിയിലായത്.
ജൂലൈ 12ന് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. പ്രധാനമന്ത്രിയെ വധിക്കാൻ ലക്ഷ്യമിട്ട്, ആയോധന കലകൾ അഭ്യസിപ്പിക്കാനെന്ന പേരിൽ പ്രതികൾ മുസ്ലീം യുവാക്കൾക്ക് ആയുധ പരിശീലനം നൽകി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ, രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി പർവേസ് പിരിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്റ് വകുപ്പിന് കൈമാറിയതായും ബിഹാർ പോലീസ് അറിയിച്ചു.
എട്ട് പേജ് ദൈർഘ്യമുള്ള വിദ്വേഷ ലേഖനങ്ങൾ പ്രതികൾ പ്രചരിപ്പിച്ചു. ‘ഇന്ത്യ വിഷൻ 2047‘ എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന രേഖയിൽ കടുത്ത രാജ്യവിരുദ്ധ, വർഗീയ ഉള്ളടക്കങ്ങളാണ് അടങ്ങിയിരിക്കുന്നത്. രാജ്യത്തെ 10 ശതമാനം മുസ്ലീങ്ങൾ നമുക്കൊപ്പം നിന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ അടിച്ചമർത്തി നമ്മുടെ രാജ്യം സ്ഥാപിക്കാൻ കഴിയുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ആത്മവിശ്വാസം ഉണ്ടെന്ന് ലേഖനത്തിൽ അവകാശപ്പെടുന്നു. ഇതിനായി തുർക്കി, പാകിസ്താൻ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നതായി പോലീസ് വെളിപ്പെടുത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി പേരാണ് ഇവരെ കാണാൻ എത്തിയത്. വരുന്നവർ കള്ളപ്പേരുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്ര ചെയ്തു. ഹോട്ടലുകളിലും ഇവർ വ്യാജ പേരുകളിലാണ് താമസിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ജലാലുദ്ദീൻ, മുൻ സിമി അംഗവും നിലവിൽ പോപ്പുലർ ഫ്രണ്ട്- എസ് ഡി പി ഐ സജീവ പ്രവർത്തകനുമായ അതാർ പർവേസ് എന്നിവരാണ് അറസ്റ്റിലായത്. ഝാർഖണ്ഡ് സ്വദേശിയാണ് മുഹമ്മദ് ജലാലുദ്ദീൻ. 2001-02 കാലഘട്ടത്തിൽ, സിമിയുടെ നിരോധനത്തെ തുടർന്ന് ബിഹാറിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് പർവേസിന്റെ ഇളയ സഹോദരൻ മഞ്ജർ.
Comments