തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയിൽ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. എല്ലാവരും മാസ്ക് ധരിക്കുന്നതും കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൊറോണയെ പോലെ മങ്കിപോക്സിനെയും നമുക്ക് പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയിലാദ്യമായി മങ്കിപോക്സ് രോഗം കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നാലംഗം സംഘം സംസ്ഥാനത്തേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രസംഘം പിന്തുണ നൽകും. ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകനായ ഡോ. പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലേക്ക് വരുന്നത്. ഡോ. സങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ. അഖിലേഷ് തോക് എന്നിവർ സംഘത്തിലുണ്ട്.
മങ്കിപോക്സ് അഥവാ വാനരവസൂരി എന്നറിയപ്പെടുന്ന രോഗം ചിക്കൻ പോക്സിന് സമാനമായ പകർച്ചവ്യാധിയാണ്. ചിക്കൻപോക്സിനും വസൂരിക്കും സമാനമായ രോഗലക്ഷണങ്ങളാണ് പൊതുവെ മങ്കിപോക്സ് ബാധിതരും പ്രകടിപ്പിക്കുക.
Comments