പത്തനംതിട്ട: കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പടെ നാല് പേരെ അടൂരിൽ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരക്കുളം ചാവടി കാഞ്ഞിരവിള അൻസില മൻസിൽ എ.അൻസില (25), പറക്കോട് മറ്റത്ത് കിഴക്കേതിൽ സാബു (34), അടൂർ പെരിങ്ങനാട് പന്നി വേലിക്കൽ കരിങ്കുറ്റിയ്ക്കൽ വീട്ടിൽ ഷൈൻ കെ.പി (27), ആലപ്പുഴ തകഴി പുത്തൻപുരയിൽ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്.
കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ളാറ്റിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. ഇവർ താമസിച്ചിരുന്ന രണ്ട് മുറികളിൽ നിന്നായി 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്
റെയ്ഡ് നടത്തിയത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് എക്സൈസ് അറിയിച്ചു.
എക്സെസ് സി.ഐ കെ.പി മോഹനൻ, ഇൻസ്പെക്ടർ ബിജു എം. ബേബി, പ്രിവന്റീവ് ഓഫീസർമാരായ വി.കെ രാജീവ്, മാത്യൂ ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്, ഗിരീഷ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു റെയ്ഡ്.
ഇതിനിടെ റെയ്ഡിനായി മഫ്തിയിലെത്തിയ എക്സൈസ് ഉദ്യാഗസ്ഥനായ ഹുസൈൻ അഹമ്മദ് (46) ഫ്ളാറ്റിലെ സ്വകാര്യ സ്ഥാപനം നടത്തിയവരോട് അപമര്യാദയായി പെരുമാറിയത് വാക്കേറ്റത്തിൽ കലാശിച്ചു. ഇയാൾ മദ്യപിച്ചെന്നാരോപിച്ച് യുവാക്കൾ സംഘം ചേർന്ന് എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞു. എക്സൈസ് വാഹനം പോകാൻ അനുവദിക്കാതെ യുവാക്കൾ ഗേറ്റ് പൂട്ടി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ പോലീസ് ഗേറ്റ് തുറന്ന് ഉള്ളിൽ കയറി. മദ്യപിച്ചെന്ന് ആരോപിച്ച് യുവാക്കൾ തടഞ്ഞുവച്ച ഹുസൈൻ അഹമ്മദിനെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് ഫ്ലാറ്റിലുണ്ടായിരുന്ന ജിത്തുവെന്നയാളുടെ പരാതിയിൽ എക്സൈസ് ജീവനക്കാരൻ ഹുസൈൻ അഹമ്മദിനെതിരെ മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചെന്ന സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു.
Comments