ബംഗളൂരു : ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ കൊലപാതകം നടത്തിയ ലാൻഡ് സർവേയർ പിടിയിൽ. മാള സ്വദേശി സദാനന്ദ ഷെറിഗറാണ് പിടിയിലായത്. കേസിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ മറ്റൊരാളെ കാറിലിട്ട് കത്തിച്ച് മരിച്ചത് താനാണെന്ന് വരുത്തി തീർക്കുകയായിരുന്നു. കാർക്കള സ്വദേശി ആനന്ദിനെ (55) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഇയാൾക്ക് പുറമെ മറ്റ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഹിർഗാന സ്വദേശി ശിൽപ (40), ഷിർവ സ്വദേശികളായ സതീഷ് (50), നിതിൻ (40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 13ന് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്ത് അറിയുന്നത്.
കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സഹപ്രവർത്തകയായ ശിൽപ്പയുടെ സഹായത്തോടെ ഷെറിഗർ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇയാളുടെ അതേ ശരീരപ്രകൃതവും ഭാരവും ഉള്ള വ്യക്തിയെ ഇരുവരും ചേർന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിചയം സ്ഥാപിച്ചു. തുടർന്ന് ഇയാൾക്ക് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കാറിൽ ഇരുത്തി തീ ഇടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് ആനന്ദിനെ പോലീസ് തിരിച്ചറിഞ്ഞത്. തെളിവെടുപ്പിന് ശേഷം ഷെറിഗറിനെയും ശിൽപയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ അറസ്റ്റിലായ സതീഷും നിഥിനും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു.
വ്യാജമായി ഭൂരേഖ ചമച്ചതിനാണ് സദാനന്ദക്കെതിരെ കേസ് എടുത്തിരുന്നത്. ഈ കേസിൽ ഇയാൾക്കെതിരെ കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
Comments