ഗാന്ധിനഗർ: കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതി വിലയിരുത്തി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുടർച്ചയായി വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പട്ടേൽ വ്യക്തമാക്കി. രണ്ട് വ്യോമസേന ഹെലിക്കോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അടിയന്തരസഹായം ആവശ്യമായ സാഹചര്യത്തിൽ ബന്ധപ്പെടണമെന്ന് ഷാ അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മഴക്കെടുതി വിലയിരുത്തുന്നുണ്ട്.
കനത്ത മഴ ജനജീവിതം കൂടുതൽ ദുഷ്കരമാക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ മാറ്റി പാർപ്പിച്ചു. വെള്ളക്കെട്ട് അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സാമഗ്രികളും സർക്കാർ ഉറപ്പാക്കുന്നുണ്ട്. നവസാരിയിലെയും വൽസാദിലേയും ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസ് വഴി പ്രളയക്കെടുതി വിലയിരുത്തി. റോഡുകളും ഹൈവേകളും തുറക്കുന്നതിനെ സംബന്ധിച്ചും ചർച്ചകൾ നടന്നു.
നവസാരി ജില്ലയിലെ ഗോൾവാഡ്, ഫദ്വേൽ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കാവേരി നദി കരകവിഞ്ഞോടെയാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായത്. അഹമ്മദാബാദിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. നിരത്തുകൾ വെള്ളക്കെട്ടിന്റെ പിടിയിലാണ്. ഗുജറാത്തിൽ നിലവിലെ സാഹചര്യം മിന്നൽ പ്രളയമാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നാലു മണിക്കൂർ സമയം കൊണ്ട് 18 ഇഞ്ച് മഴയാണ് പല പ്രദേശങ്ങളിലും ലഭിച്ചത്.
Comments