കൊല്ലം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് സംഭവിച്ച ഗുരുതര വീഴ്ച മറയ്ക്കാൻ വിചിത്ര നിർദ്ദേശവുമായി കൊല്ലം ജില്ലാ കളക്ടർ. മങ്കി പോക്സുമായി ബന്ധപ്പെട്ട് കളക്ടർ അഫ്സാന പർവീൻ നടത്തിയ വാർത്ത സമ്മേളനം മാദ്ധ്യമങ്ങൾ നൽകരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പി.ആർ.ഡി വഴിയാണ് കളക്ടർ നിർദേശം നൽകിയത്.മങ്കി പോക്സിൽ ആരോഗ്യ വകുപ്പിനുണ്ടായ ഗുരുതര വീഴ്ച്ച വാർത്ത ആയതിന് പിന്നാലെയാണ് നിർദേശം.സർക്കാരിന്റെ സമ്മർദ്ദമാണ് നിർദ്ദേശത്തിന് പിന്നിലെന്നാണ് വിവരം.
രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പിൽ പിശക് സംഭവിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കൊല്ലം, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെന്നായിരുന്നു ഡിഎംഒ ഓഫീസ് ആദ്യം നൽകിയ വിവരം. എന്നാൽ ഈ അറിയിപ്പ് തെറ്റാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രാഥമികമായി വിവരം ശേഖരിക്കുന്ന കാര്യത്തിലും രോഗി എവിടെയെല്ലാം പോയി എന്ന് കണ്ടെത്തുന്നതിലും ഡിഎംഒ ഓഫീസിന് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചതായാണ് വ്യക്തമാകുന്നത്. രോഗി കയറിയ വാഹനങ്ങളുടെ ഡ്രൈവർമാരെ ഇതുവരെ കണ്ടെത്താനാകാത്തതും വീഴ്ചയാണ്.
രോഗിക്ക് അമ്മയുമായി മാത്രം സമ്പർക്കം എന്ന ആദ്യ അറിയിപ്പും തെറ്റാണ്. കുട്ടികൾ അടക്കം ആറു കുടുംബാംഗങ്ങളുമായി രോഗി അടുത്ത സമ്പർക്കം പുലർത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആരോഗ്യവകുപ്പിനുണ്ടായ ഈ ഗുരുതരവീഴ്ച പുറത്ത് വന്നതോടെ സംഭവം വിവാദമാകാതിരിക്കാനുള്ള മുൻകരുതലെന്നോണമാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകരുതെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്.
കൊല്ലം ജില്ലയിലെ മാദ്ധ്യമ പ്രവർത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക്
കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് ഇന്ന് (15.07.2022) കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ നടത്തിയ യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സ്ഥിതി വിവരം പങ്കുവയ്ക്കുന്നതിന് മാത്രമായാണ് വാർത്താ സമ്മേളനം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് രോഗി നിലവിൽ ചികിത്സയിലുള്ളത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാർഗ്ഗനിർദേശങ്ങളുമുൾപ്പെടെ സംസ്ഥാനതലത്തിൽ ലഭ്യമാക്കും.മേൽ സാഹചര്യത്തിൽ ജില്ലയിൽ കളക്ടർ നടത്തിയ വാർത്താ സമ്മേളനം ദൃശ്യ മാധ്യമങ്ങൾ നൽകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എന്നായിരുന്നു പിആർഡിയിൽ നിന്ന് ലഭിച്ച നിർദ്ദേശം.സംഭവത്തിൽ കളക്ടർ പ്രതികരിച്ചിട്ടില്ല.
Comments