തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭാ തിരഞ്ഞെടുപ്പിന് എല്ലാ പാർട്ടികളും തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. സിപിഐഎമ്മും തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
ബിജെപി പല സംസ്ഥാനത്തും ചെയ്തു കൂട്ടുന്ന കാര്യങ്ങൾ കേരളത്തിലും നടത്താൻ ഉദ്ദേശ്യമുണ്ടെന്ന കാര്യം വ്യക്തമാണ്. പല സംസ്ഥാനത്തും കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ മാറ്റിയെടുക്കുകയാണ്. ഗോവയിൽ രണ്ട് പേരേ ബാക്കിയുള്ളൂവെന്ന് കോടിയേരി പറഞ്ഞു.
പല സംസ്ഥാനത്തും ബിജെപിയെ അധികാരത്തിൽ കൊണ്ടു വരുന്നത് കോൺഗ്രസിന്റെ നിലപാടാണ്. ഇതേ നിലപാട് കോൺഗ്രസ് സ്വീകരിച്ചാൽ അപകടകരമായ സ്ഥിതിയായിരിക്കും. അക്കാര്യത്തിൽ അവർക്കൊരു ജാഗ്രതയില്ല. ബിജെപിക്കെതിരെ ഒരു വാക്ക് മിണ്ടാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും കോടിയേരി ആരോപിച്ചു.
കേന്ദ്ര മന്ത്രി എസ് ജയ്ശങ്കറിന്റെ കഴക്കൂട്ടം സന്ദർശനം ദുരൂഹമാണ്. സാധാരണ കേരളത്തിൽ അധികം വന്നു കൊണ്ടിരുന്ന ആളല്ല ജയ്ശങ്കർ. ഇപ്പോൾ വരികയും വികസന പദ്ധതികൾ കാണുകയും ചെയ്യുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്നും കോടിയേരി പറഞ്ഞു.
നിയമസഭയിൽ കെ കെ രമയെ അധിക്ഷേപിച്ച എം എം മണിയെ കോടിയേരി ന്യായീകരിച്ചു. ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറയാനാണ് മണി ശ്രമിച്ചതെന്ന് കോടിയേരി വിശദീകരിച്ചു.
Comments