തിരുവനന്തപുരം: സംസ്ഥാനത്തെ മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം എത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് സന്ദർശനം നടത്തും.
വെള്ളിയാഴ്ച രാത്രിയോടെയാണ് തലസ്ഥാനത്ത് കേന്ദ്ര സംഘം എത്തിയത്. ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകൻ ഡോ.പി രവീന്ദ്രൻ, എൻസിഡിസി ഡയറക്ടർ ഡോ.സങ്കേത് കുൽക്കർണി, ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അരവിന്ദ് കുമാർ, റാംമനോഹർ ലോഹ്യ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് ഡോ.അഖിലേഷ് തോലെ എന്നിവരാണ് സംഘത്തിലുള്ളത്. പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മന്ത്രി വീണാ ജോർജുമായും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായും സംഘം കൂടിക്കാഴ്ച നടത്തും.
വിമാനത്തിലെ മറ്റ് യാത്രക്കാരുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. പലരുടേയും ഫോൺ നമ്പർ ലഭ്യമല്ലാത്തതിനാൽ പോലീസിന്റെ സഹായത്തോടെ വീടുകളിലെത്തിയാണ് ഇവരെ കണ്ടെത്തുന്നത്. പനിയുമായി ആശുപത്രികളിലെത്തുന്നവർക്ക് ലക്ഷണങ്ങളുണ്ടെങ്കിൽ മങ്കിപോക്സ് പരിശോധന നടത്താനും നിർദേശം നൽകി.
അതിനിടെ മങ്കിപോക്സ് രോഗി സഞ്ചരിച്ച ഓട്ടോകളുടെ ഡ്രൈവർമാരെ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാൽ രോഗി മെഡിക്കൽ കോളേജിലേക്ക് പോയ കാറിന്റെ ഡ്രൈവറെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
Comments