ചെന്നൈ: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ നീരീക്ഷണം ശക്തമാക്കി തമിഴ്നാട്. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും വരുന്നവരിൽ പരിശോധന ആരംഭിച്ചു. തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനും ആരോഗ്യ സെക്രട്ടറി സെന്തിൽ കുമാറും നേരിട്ടെത്തി വിമാനത്താവളത്തിൽ പരിശോധന വിലയിരുത്തി.
പ്രതിദിനം 5,000-9,000 വരെ യാത്രക്കാരെ വഹിക്കുന്ന 30-40 വിമാന സർവ്വീസുകൾ ചെന്നൈ വിമാനത്താവളത്തിൽ നടക്കുന്നുണ്ട്. കഴിഞ്ഞ 14 ദിവസത്തിനിടെ 1,00,153 യാത്രക്കാരുമായി 531 വിമാന സർവ്വീസുകളാണ് ചെന്നൈ വിമാനത്താവളത്തിൽ നടന്നിട്ടുള്ളത്. 39 യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരിപ്പോൾ വീടുകളിൽ ക്വാറന്റൈനിൽ ആണെന്നും യാത്രക്കാർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളവുമായി അതിർത്തി പങ്കിടുന്ന 13 ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കുമെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കടുത്ത പനിയുള്ളവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഇവിടങ്ങളിൽ ശക്തമാക്കിയിരിക്കുകയാണ്. രോഗലക്ഷണങ്ങളുമായി ആരെയെങ്കിലും കണ്ടെത്തിയാൽ അവരെ നിരീക്ഷിക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി വ്യക്തമാക്കി. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചത്.
Comments