ഇടുക്കി: സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ എംഎം മണി നടത്തിയ പരാമർശത്തെ വിമർശിച്ച ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്റെ വാക്കും വിവാദത്തിൽ. ഒരാളുടെ വാക്കുകൾ അയാളുടെ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് പറഞ്ഞ കെകെ ശിവരാമൻ, വർഷങ്ങളായി എംഎം മണി നടത്തുന്നത് പുലയാട്ട് ഭാഷയാണെന്നാണ് പ്രതികരിച്ചത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ എതിർപ്പുകൾ ഉയരുകയാണ്. ‘പുലയാട്ട്’ എന്നതുകൊണ്ട് സിപിഐ നേതാവ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യം ഉയരുന്നു. കെകെ ശിവരാമന്റെ പുലയാട്ട് പരാമർശം ജാതിയമായി അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് വിമർശനം.
സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാടുകൾ തെറ്റാണെന്ന് തെളിയുക്കുന്നതാണ് ഇടതുപക്ഷ നേതാക്കളുടെ പ്രയോഗങ്ങൾ. ഇതിന് മുമ്പും ജാതീയവും വംശീയവുമായ പരാമർശങ്ങളും സ്ത്രീവിരുദ്ധ നിലപാടുകളും പലപ്പോഴായി ഇടുപക്ഷ നേതാക്കൾ നടത്തിയിട്ടുണ്ട്. ‘മുറിയടച്ച് അവർക്ക് അവിടെ മറ്റേ പണിയാണ്’ എന്നുള്ള എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമർശവും ഏറെ വിവാദമായിരുന്നു.
നവോത്ഥാനത്തെപ്പറ്റിയും പുരോഗമനത്തെപ്പറ്റിയും നാഴികയ്ക്ക് നാലപതുവട്ടം മറ്റുള്ളവർക്ക് ക്ലാസ് എടുക്കുന്ന ഇടതുപക്ഷത്തിന്റെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് വിമർശനം ഉയരുന്നത്. കേരളത്തിലെ ഇടത് പക്ഷത്തിന്റെയും നേതാക്കളുടെയും ചരിത്രം പരിശോധിച്ചാൽ തന്നെ ഇത് വ്യക്തമാകുമെന്നും ജനങ്ങൾ പറയുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനകൾ, രാജ്യവിരുദ്ധ പ്രസ്താവനകൾ, ഭരണഘടന അവഹേളനം, ജാതി-മത-വംശീയ അധിക്ഷേപങ്ങൾ ഇങ്ങനെയെല്ലാം എക്കാലത്തും വിവാദം സൃഷ്ടിച്ചിട്ടുള്ള പാരമ്പര്യമാണ് ഇടതുപക്ഷ പ്രസ്ഥാനത്തിനും പാർട്ടി നേതാക്കൾക്കുമുള്ളത്.
Comments