ആലപ്പുഴ: ഭരണഘടനാ അവഹേളനം നടത്തിയ സജി ചെറിയാൻ എംഎൽഎയുടെ പ്രസംഗത്തിന്റെ മുഴുവൻ ഭാഗം ലഭിച്ചിട്ടില്ലെന്ന് പോലീസ്. കേസിൽ പ്രാദേശിക നേതാക്കളുടെ മൊഴികൾ പോലീസ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതിലധികം പ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ നിലവിൽ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വാദം.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎം മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ് അടക്കമുള്ളവരുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തി. കേസെടുത്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും വീഡിയോ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സി പി എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സജി ചെറിയാന്റെ പ്രസംഗം മുഴുവൻ പോസ്റ്റ് ചെയ്തിരുന്നു.
പ്രസംഗം വിവാദമായതോടെ വീഡിയോ പൂർണ്ണമായും പേജിൽ നിന്ന് പാർട്ടി നീക്കം ചെയ്യുകയാണ് ഉണ്ടായത്. ഈ വിഡിയോ തങ്ങളുടെ കൈവശമില്ലെന്നും, പേജിൽ നിന്നും നീക്കം ചെയ്തെന്നുമാണ് നേതാക്കൾ പോലീസിനെ ധരിപ്പിച്ചിരിക്കുന്നത്. നിലവിൽ വിവാദ പ്രസംഗത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മാത്രമാണ് കൈവശമുള്ളതെന്നും വീഡിയോ പൂർണ്ണമായി ലഭിച്ചാൽ മാത്രമെ അന്വേഷണം മുന്നോട്ട് പോകുകയുള്ളു എന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
Comments