ഇടുക്കി: എം.എം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മഹിള കോൺഗ്രസ് ഇടുക്കി ജില്ല നേതൃത്വം അറിയിച്ചു. അതേസമയം എം.എം മണിയെ പിന്തുണച്ച് സിപിഎം മഹിള അസോസിയേഷനും രംഗത്തെത്തി.
ഇടുക്കി ജില്ലയിൽ വ്യാപക പ്രതിഷേധമാണ് എംഎം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ ഉയരുന്നത്. ജില്ലയിൽ സ്ത്രീകളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റ തീരുമാനം. പ്രതിഷേധ പരിപാടികൾക്കൊപ്പം എംഎം മണിയുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.
അതേസമയം എംഎം മണിയെ ന്യായീകരിച്ച് സിപിഎം പോഷക സംഘടനയായ മഹിള അസോസിയേഷൻ രംഗത്തെത്തി. എംഎം മണിയുടേത് നാടൻ ഭാഷയാണ്. സാധാരണക്കാരനായതിനാൽ ഇത്തരം ഭാഷയിലെ മറുപടി പറയൂ. അദ്ദേഹത്തിന്റെ വാക്കുകളിൽ യാതൊരുവിധ സ്ത്രീവിരുദ്ധ പരാമർശവും ഇല്ലെന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും മഹിള അസോസിയേഷൻ പറഞ്ഞു. എം.എം മണി പ്രസ്താവന പിൻവലിക്കുന്നവരെ ജില്ലയിൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് വിവിധ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
എംഎം മണിയുടെ വിവാദ പരാമർശത്തിൽ പരസ്യ പ്രതികരണം വേണ്ടെന്നാണ് സിപിഐ നേതാക്കൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. നിയമസഭയിൽ മണി നടത്തിയ പരാമർശത്തിന്റെ കാര്യത്തിൽ സ്പീക്കറാണ് പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
Comments