ചെന്നൈ: കല്ലുറിച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പലും രണ്ട് അദ്ധ്യാപകരുമാണ് പിടിയിലായത്. സിബിസിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.
നേരത്തെ കുട്ടിയുടെ ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അദ്ധ്യാപകരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്ടിൽ പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതികൾക്കെതിരെ കർശനമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ സ്കൂളിന് തീ വെയ്ക്കുകയും നിരവധി ബസുകൾ കത്തിക്കുകയും ചെയ്തിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ അനുരജ്ഞന ശ്രമത്തിനായി മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നസേലത്തിന് സമീപത്തെ കനിയാമ്മൂർ മെട്രിക്കുലേഷൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ രണ്ട് അദ്ധ്യാപകർക്കെതിരെ ഗുരുതര ആരോപണമുണ്ടായിരുന്നു.
Comments