തിരുവനന്തപുരം: മങ്കിപോക്സിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയോടെയാകും കേന്ദ്ര സംഘം ആരോഗ്യമന്ത്രിയെ കാണുക. രോഗി ചികിത്സയിലുള്ള മെഡിക്കൽ കോളേജിലും കൊല്ലത്തും സംഘം നേരത്തെയെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
നിലവിലെ ചികിത്സാരീതിയും പ്രവർത്തനങ്ങളും സംഘം പരിശോധിച്ചു. ആരോഗ്യ പ്രവർത്തകർക്കുള്ള മാനദണ്ഡത്തിൽ ആവശ്യമായ നിർദേശങ്ങളും സംഘം നൽകും. ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങും. ശേഷം വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നൽകും.
അതേസമയം മങ്കിപോക്സിനെതിരായ പ്രതിരോധ പ്രവർത്തനം സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർ സ്വദേശി കൂടി മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പിന്റെ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു. വിദേശത്ത് നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ഡെസ്ക്. രോഗിയുടെ റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിൽ സമ്പർക്കപ്പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
Comments