കൊച്ചി: ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെയാണ് ജീവനക്കാരുടെ ഹർജി.
കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ ഇത് തൊഴിലാളി വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിലൂടെ അധിക വരുമാനം നേടാനാകുമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കെഎസ്ആർടിസി.
നിലവിലെ ഒന്നരഡ്യൂട്ടി സംവിധാനത്തിൽ ആഴ്ചയിൽ നാലുദിവസം ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടിയിൽ ആറുദിവസം ജോലി ചെയ്യേണ്ടിവരും. 10 മുതൽ 12 മണിക്കൂർ വരെയാകാം ജോലി. ഇതിനാലാണ് തൊഴിലാളി യൂണിയനുകൾ ഉൾപ്പെടെ സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ എത്തിയിരിക്കുന്നത്.
Comments