പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസിൽ വിചാരണ ഇന്ന് പുനരാരംഭിക്കും. മധു കേസിലെ സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. കൂറുമാറാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നത്. ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്.
മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പോലീസ് സംരക്ഷണം നൽകാനും കോടതി പറഞ്ഞിരുന്നു. സി.രാജേന്ദ്രനായിരുന്നു മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. എന്നാൽ മധുവിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം രാജേന്ദ്രനെ മാറ്റി പകരം അഡ്വ. രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
2018 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം അക്രമികൾ മധുവിനെ തല്ലിക്കൊല്ലുകയായിരുന്നു. കേസിൽ ജൂൺ 8 ന് വിചാരണ ആരംഭിച്ചിരുന്നു. എന്നാൽ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയതോടെ കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപണം ഉയർന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് കാരണമെന്ന് മധുവിന്റെ അമ്മയും സഹോദരിയും ആരോപിച്ചു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയത്.
Comments