കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേലുള്ള അടിച്ചമർത്തൽ തുടർന്ന് താലിബാൻ. രാജ്യത്തെ വനിതാ ജീവനക്കാരോട് ജോലിയ്ക്ക് വരേണ്ടെന്നും പകരം തങ്ങളുടെ ജോലി ചെയ്യാൻ ഒരു പുരുഷ ബന്ധുവിനെ അയക്കാൻ താലിബാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്.
തനിയ്ക്ക് പകരം ഒരു പുരുഷ ബന്ധുവിനെ ജോലിക്ക് അയക്കണമെന്നാവശ്യപ്പെട്ട് താലിബാൻ ഭരണകൂടം സമീപിക്കുന്നതായി അഫ്ഗാനിലെ ഒരു വനിതയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്ക് വിവരം നൽകിയത്. ശമ്പളത്തിൽ വലിയ കുറവ് വരുത്തിയതായും ഇത് ചോദ്യം ചെയ്തപ്പോൾ ജോലി ഉപേക്ഷിച്ച് പോകാനും ആവശ്യപ്പെട്ടതായി അഫ്ഗാനിലെ സ്ത്രീകൾ വെളിപ്പെടുത്തി.
15 വർഷത്തിലധികമായി ജോലി ചെയ്തിരുന്ന തസ്തികയിലേക്ക് വരെ പകരം ആളെ കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് അഫ്ഗാന്റെ മാനവ വിഭവശേഷി വകുപ്പിൽ നിന്ന് ഫോൺ കോളുകൾ വന്നതായും സ്ത്രീകൾ പറയുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി എടുത്ത് മാറ്റിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരെ പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തിയ താലിബാന്റെ നീക്കങ്ങൾ ഏറെ വിമർശനത്തിന് കാരണമായിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടുന്ന സ്ഥിതി വരെയെത്തിയിരുന്നു കാര്യങ്ങൾ. മതപരമായ കാര്യങ്ങൾ പറഞ്ഞ് സ്ത്രീകളെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്ന നയമാണ് താലിബാൻ തുടർന്ന് വരുന്നത്.
Comments