ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 99.18 ശതമാനമാണ് പോളിംഗ്. ഇന്ത്യയുടെ 15 ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മണിയോടെയാണ് ആരംഭിച്ചത്. 21 ന് പാർലമെന്റ് മന്ദിരത്തിൽ വെച്ചാണ് വോട്ടെണ്ണൽ.
എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുമാണ് മത്സരരംഗത്തുള്ളത്. കക്ഷിഭേദമെന്യേ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ച ദ്രൗപതി മുർമു ജയമുറപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഉൾപ്പടെയുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തിയിരുന്നു. പാർലമെന്റിലെ 63 ാം നമ്പർ മുറിയിലും അതത് നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണ് വോട്ടെടുപ്പ് നടത്തിയത്.
എംപിമാരും എംഎൽഎമാരുമായി 4809 വോട്ടർമാരാണുള്ളത്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്. എംപിമാർക്ക് പച്ച നിറമുള്ള ബാലറ്റും.എംഎൽഎമാർക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റുമാണ്. 700 ആണ് എംപിമാരുടെ വോട്ട് മൂല്യം.സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുസരിച്ചാണ് എംഎൽഎമാരുടെ വോട്ടുമൂല്യം. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടുമൂല്യം 152 ആണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വയലറ്റ് മഷിയുള്ള പ്രത്യേക പേന ഉപയോഗിച്ചാണ് എല്ലാവരും വോട്ട് രേഖപ്പെടുത്തിയത്. രാജ്യസഭാ സെക്രട്ടറി പിസി മോദിയാണ് വരണാധികാരി.
Comments