കോട്ടയം : പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ എഎസ്ഐക്കെതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എഎസ്ഐ റംല ഇസ്മയിനെതിരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് ശുപാർശ നൽകിയത്. മധ്യമേഖലാ ഡിഐജി നീരജ് കുമാർ ഗുപ്തക്ക് ആണ് ശുപാർശ സമർപ്പിച്ചത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇവർ ഷെയർ ചെയ്തത്. ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് റിമാന്റിൽ ആയ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒന്നര മാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഇവരെ അഭിവാദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി.’ അന്യായ തടങ്കലിന് വിരാമമായി” എന്ന് പറയുകയും ഇവർക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് റംല ഇസ്മയിൻ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
പോലീസിനും കോടതിയ്ക്കുമെതിരായ പോസ്റ്റായിരുന്നു ഇത്. അതേസമയം ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത് ഭർത്താവ് ആണെന്ന് റംലയുടെ മൊഴി.കഴിഞ്ഞ ജൂലൈ 5 നാണ് കേസിനാസ്പദമായ സംഭവം. അഞ്ചിന് പോസ്റ്റ് ഇവർ ഷെയർ ചെയ്തിരുന്നെങ്കിലും നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉൾപ്പെടെയുള്ള നേതാക്കൾ റംലയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.
ഇവർക്കെതിരെ നടപടി എടുക്കാതിരിക്കാൻ പോലീസിനുള്ളിൽ കടുത്ത സമ്മർദ്ദം നടക്കുന്നതായും ഹരി ആരോപിച്ചിരുന്നു.
അതേസമയം മുമ്പും പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രവർത്തികൾ ഉണ്ടായിട്ടുണ്ട്. കുറച്ച് നാൾ മുമ്പാണ് കരുതൽ നടപടികളുടെ ഭാഗമായി പോലീസ് ശേഖരിച്ച ആർഎസ്എസുക്കാരുടെ വിവരങ്ങൾ ഒരു പോലീസുകാരൻ തന്നെ എസ്ഡിപിഐക്കാർക്ക് ചാറ്റിങ്ങിലൂടെ കൈമാറിയത്. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അനസാണ് വിവരങ്ങൾ കൈമാറിയത്.തൊടുപുഴയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കാണ് ഇയാൾ ആർഎസ്എസിന്റെ വിവരങ്ങൾ ചോർത്തിക്കൊടുത്തത്. ഇയാൾക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ പോലീസ് അന്ന് സ്വീകരിച്ചിരുന്നു.
Comments