കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായി ഈ മാസം 22 വരെ ഹൈക്കോടതി സമയം അനുവദിച്ചു. മൂന്നാഴ്ച സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. മെമ്മറി കാർഡിന്റെ നേർ പകർപ്പും (ക്ലോൺഡ് കോപ്പി) മിറർ ഇമേജും അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് കോടതി സമയം അനുവദിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഉത്തരവിട്ടത്.
കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡിന്റെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടിൽ കാർഡ് മൂന്നു പ്രാവശ്യം തുറന്നു നോക്കി എന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നേരത്തെ സമയം തേടിയപ്പോൾ ഇനി സമയം നീട്ടി നൽകില്ലെന്ന കർശന നിർദേശത്തോടെയായിരുന്നു ഈ മാസം 15 വരെ സമയം അനുവദിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് ഹൈക്കോടതി സമയം നീട്ടി നൽകുന്നത്.
തുടരന്വേണത്തിന് സമയം നീട്ടി നൽകണമെന്നും മുൻ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തൽ കൂടി അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പട്ടിരുന്നു.
മെമ്മറി കാർഡ് പരിശോധിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കാൻ സാധ്യതയുള്ള കോടതി ഉദ്യോഗസ്ഥർ, അന്വേഷണ സംഘത്തിലെ അംഗങ്ങൾ, അഭിഭാഷകർ, പ്രോസിക്യൂഷൻ ടീം അംഗങ്ങൾ എന്നിവരിൽ 10 പേർ അന്വേഷണ പരിധിയിലുണ്ട്. സിഡിആറിനൊപ്പം കോടതിയിലും പരിസരത്തുമുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.
Comments