ന്യൂഡൽഹി : കേന്ദ്രസർക്കാർ പദ്ധതി അഗ്നിപഥിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. തൊഴിൽ അവസരവുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഹർജികളിൽ പറയുന്നത്. ഇതിന് പുറമെ 2017ൽ 70,000-ത്തിലധികം വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക സേവന പദ്ധിയാണ് അഗ്നിപഥ്. അതേസമയം പരിശീലനത്തിന് ശേഷം, നിയമന കത്തുകൾ അയയ്ക്കുമെന്ന് വിദ്യാർത്ഥികൾക്ക് സർക്കാർ ഉറപ്പ് നൽകിയിരുന്നു. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. 17.5 വയസുമുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക.
അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ചില നിഗൂഢ ശക്തികൾ പ്രതിഷേധങ്ങൾ അഴിച്ച് വിട്ടിരുന്നു. പ്രതിഷേധത്തെത്തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ നിർബന്ധിതരായി. പിന്നാലെ സംഘർഷം ലഘൂകരിക്കാനും യുവാക്കളെ ശാന്തരാക്കാനും കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോസ്റ്റ് ഗാർഡിലെയും സംസ്ഥാന സുരക്ഷാ സേനയിലെയും അഗ്നിവീരന്മാർക്ക് 10 ശതമാനം ജോലികൾ നീക്കിവയ്ക്കാൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചിരുന്നു.
Comments