തിരുവനന്തപുരം : ആർഎസ്എസിന്റെ പ്രവർത്തന രീതിയെക്കുറിച്ച് പഠിക്കാനൊരുങ്ങി സിപിഎം. ദേശീയ തലത്തിൽ തയ്യാറാക്കുന്ന പാർട്ടി ക്ലാസുകളിലെ കരിക്കുലത്തിൽ ആർഎസ്എസ് പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഉൾപ്പെടുത്തും. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം സ്ഥലവും തീരുമാനിച്ചിച്ചുണ്ട്. പാർട്ടി സ്കൂളായി ഡൽഹിയിലെ ഹർകിഷൻ സിങ് സുർജിത്ത് ഭവൻ പ്രവർത്തിക്കും.
ആർഎസ്എസിന്റെ പ്രവർത്തന രീതി, ഹിന്ദുത്വത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്ന പ്രയോഗരീതി എന്നിവയും സിപിഎമ്മിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. സിപിഎമ്മുകാരുടെ രാഷ്ട്രീയ വിദ്യാഭ്യാസവും സംഘടനാ ബോധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ആർഎസ്എസ് എന്താണെന്നും സംഘടനയുടെ പ്രായോഗിക രീതിയെക്കുറിച്ചും പഠനം നടത്തും. ഇതിനായി പാർട്ടിവിദ്യാഭ്യാസത്തിന്റെ സിലബസ് പരിഷ്കരിക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ആർഎസ്എസിനെ സംബന്ധിച്ച് ‘ക്ലാസ് നോട്ടി’ന് അന്തിമരൂപം നൽകാനുള്ള ചുമതല പാർട്ടികേന്ദ്രത്തിനാണ്.
ഇടത് പക്ഷത്തിൽ യുവത്വത്തിന്റെ പങ്കാളിത്തം വർദ്ധിക്കുന്നുണ്ടെങ്കിലും അവർക്കാർക്കും രാഷ്ട്രീയ സംഘടനകളെക്കുറിച്ചുള്ള വിദ്യാഭ്യാസമില്ല എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പുതിയ പ്രവർത്തകരെ പാർട്ടി ക്ലാസിന്റെ ഭാഗമാക്കും. അവർക്ക് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയ പരമായും പരിശീലനം നൽകും, ആർഎസ്എസ് എന്താണെന്നും ഹിന്ദുത്വം എന്താണെന്നും പഠിപ്പിച്ചുകൊടുക്കും.
ബ്രാഞ്ച് യോഗത്തിൽ സ്ഥിരമായി പങ്കെടുക്കൽ, പാർട്ടിക്ലാസുകൾ, രാഷ്ട്രീയപ്രചാരണം, സമരങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിവയിൽ തൃപ്തികരമായ പങ്കാളിത്തം, പാർട്ടി പ്രസിദ്ധീകരണങ്ങൾ നിരന്തരം വായിക്കലും അവയുടെ വരിസംഖ്യ അടയ്ക്കലുമാണ് നല്ല പാർട്ടി അംഗത്തിന്റെ യോഗ്യതകൾ എന്നും പറയുന്നുണ്ട്.
Comments