ന്യൂഡൽഹി : വീട്ടിലെ പൈപ്പ് തുറന്നാൽ ഇനി മദ്യം ലഭിക്കും എന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു. ഇത് കണ്ടപാടെ പോസ്റ്റിട്ടും ഷെയർ ചെയ്തും ആളുകൾ ആഘോഷമാക്കി. പദ്ധതിയുടെ വിശദ വിവരങ്ങൾ ഗൂഗിളിൽ തേടി പോയവരും സർക്കാർ ഓഫീസുകളിൽ എത്തി അന്വേഷിച്ചവരും ഏറെയായിരുന്നു. തുടർന്ന് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് പിഐബി ഫാക്ട് ചെക്കിംഗ് വിഭാഗം (വസ്തുതാ പരിശോധക വിഭാഗം).
Chill guys,
Don’t get your hopes too high‼️#PIBFactCheck pic.twitter.com/34zeYEKByq
— PIB Fact Check (@PIBFactCheck) July 18, 2022
ഈ ചിത്രം കണ്ട് ആരും പ്രതീക്ഷിച്ചിരിക്കേണ്ട എന്ന ക്യാപ്ഷനോടെയാണ് ഈ പോസ്റ്റ് പിഐബി പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പദ്ധതിയില്ലെന്നാണ് പിഐബി വ്യക്തമാക്കുന്നത്.
മദ്യ പൈപ്പ് ലൈൻ കണക്ഷനുള്ള അപേക്ഷകൾ ക്ഷണിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മദ്യപർക്ക് വേണ്ടി മദ്യ പൈപ്പ് ലൈൻ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി പോസ്റ്റിൽ പറയുന്നു. താൽപ്പര്യമുള്ളവർ 11,000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിക്ഷേപിച്ച് ഇതിനായി അപേക്ഷിക്കണമെന്നും പറയുന്നുണ്ട്.
അപേക്ഷകരുടെ വീട്ടിൽ പരിശോധന നടത്തുമെന്നും അതിനുശേഷം മാത്രമേ അവർക്ക് കണക്ഷൻ നൽകുകയുള്ളൂ എന്നും അറിയിപ്പിൽ പറയുന്നുണ്ട്. മദ്യ പൈപ്പ് ലൈൻ വീട്ടിലെ മീറ്ററുമായി ബന്ധിപ്പിച്ച് അവരുടെ ഉപയോഗത്തിനനുസരിച്ച് ബിൽ നൽകും.
എന്നാൽ ഈ വാർത്ത കേന്ദ്ര സർക്കാരിനെ അപമാനിക്കാൻ ആരോ കരുതിക്കൂട്ടി പ്രചരിപ്പിച്ചതാണെന്നാണ് നിഗമനം.
Comments