ചെന്നൈ: കല്ലക്കുറിച്ചിയിൽ മരിച്ച പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. കണക്ക്, കെമിസ്ട്രി അദ്ധ്യാപകർ തന്നെ സമ്മർദ്ദത്തിലാക്കിയെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. എല്ലാവരോടും താൻ പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞുവെന്നും ഇതിന്റെ പേരിൽ എല്ലാവരും തന്നെ കളിയാക്കിയെന്നും ആത്മഹത്യ കുറിപ്പിൽ പെൺകുട്ടി വ്യക്തമാക്കി.
നല്ലപോലെ പഠിച്ചിരുന്നു. എന്നാൽ കെമിസ്ട്രിയിൽ കുറെ സമവാക്യങ്ങളുണ്ട്. അത് പഠിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ കെമിസ്ട്രി ടീച്ചർ സമ്മർദ്ദം ചെലുത്തുമായിരുന്നു. പഠിക്കാതെ പിന്നെ എന്താണ് ഹോസ്റ്റലിൽ ഇരുന്ന് ചെയ്യുന്നതെന്ന് ടീച്ചർ ചോദിച്ചു. ഇത് വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഒരു ദിവസം കണക്ക് ടിച്ചറോട് താൻ പഠിക്കാത്ത കുട്ടിയാണെന്ന് കെമിസ്ട്രി ടീച്ചർ പറഞ്ഞു. ഇതിന് പിന്നാലെ കണക്ക് ടീച്ചർ കളിയാക്കുകയും ഒരുപാട് വഴക്ക് പറയാറുമുണ്ട്. തന്നെ മാത്രമല്ല മറ്റ് കുട്ടികളെയും വഴക്കുപറയുമെന്നും പെൺകുട്ടി ആത്മഹത്യക്കുറിപ്പിൽ എഴുതി.
”സ്കൂളിൽ വളരെ കുറച്ച് നാളുകൾ മാത്രമേ നിന്നിട്ടുള്ളൂ. അതിനാൽ ബുക്ക്, ഹോസ്റ്റൽ ഫീസ്, വാർഷിക ഫീസ് ഇതെല്ലാം എന്റെ അമ്മയ്ക്ക് തിരികെ നൽകണം” പെൺകുട്ടി കുറിപ്പിൽ വ്യക്തമാക്കി. എല്ലാവരും ക്ഷമിക്കണമെന്നും അമ്മയും അച്ഛനും മാപ്പു നൽകണമെന്നും പെൺകുട്ടി പറഞ്ഞു.
അതേസമയം പെൺകുട്ടിയുടെ റീ-പോസ്റ്റ്മോർട്ടത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി. വിദ്യാർത്ഥിനിയുടെ അച്ഛനായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. പോസ്റ്റ്മോർട്ടം നടത്തുന്ന പാനലിനെ മാറ്റണമെന്നായിരുന്നു പെൺകുട്ടിയുടെ പിതാവിന്റെ ആവശ്യം. റീ-പോസ്റ്റ്മോർട്ടം നടത്തുന്ന പാനലിൽ തങ്ങൾ ആവശ്യപ്പെടുന്ന ഡോക്ടർമാരെ ഉൾപ്പെടുത്തണമെന്നും പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. ഇതാണ് കോടതി തള്ളിയത്.
പെൺകുട്ടിയുടെ കുടുംബം നിർദേശിക്കുന്ന ഡോക്ടർമാരെ ഉൾപ്പെടുത്തുന്നത് സാധ്യമല്ലെന്നും ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതിയെടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇന്ന് ഉച്ചയ്ക്കാണ് പെൺകുട്ടിയുടെ റീ-പോസ്റ്റ്മോർട്ടം നടക്കുക.
പെൺകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സ്കൂൾ മാനേജ്മെന്റിനാണ് പെൺകുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വമെന്നും കുടുംബം ആരോപിക്കുന്നു.
തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിലെ സ്വകാര്യ സ്കൂൾ ക്യാമ്പസിൽ കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു സ്കൂളിൽ നടന്നത്.
Comments