തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ കെ.എസ്.ശബരീനാഥൻ എം.എൽ.എയെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. വലിയതുറ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. പ്രദേശത്ത് വലിയ തോതിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അറസ്റ്റിൽ ദുരൂഹത ആരോപിച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ശംഖുമുഖം പോലീസ് സ്റ്റേഷനിൽ വി.എസ്.ശിവകുമാർ, പാലോട് രവി, എം.വിൻസെന്റ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും എത്തിയിട്ടുണ്ട്.
പോലീസ് വാഹനത്തിന് മുകളിലും പ്രവർത്തകർ കയറി പ്രതിഷേധിക്കുകയാണ്. കെപിസിസി ഭാരവാഹികളും എംഎൽഎമാരും പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പോലീസും പ്രവർത്തകരും വലിയ രീതിയിൽ ഉന്തും തള്ളുമാണ് നടക്കുന്നത്. വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് ഗേറ്റ് അടക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ സ്റ്റേഷന് ഉള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ”പ്രതിഷേധം പോലും നേരിടാനാകാത്ത ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പോലീസും പോലീസ് സംവിധാനങ്ങളും അടിമകളെ പോലെയാണ് പ്രവർത്തിക്കുന്നത്. ശബരീനാഥനെതിരായ കേസ് കെട്ടിച്ചമച്ചതാണ്. ശബരീനാഥനെ സാക്ഷിയായി വിളിച്ചു വരുത്തിയതാണ്. എന്നിട്ടാണ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖകൾ ഉണ്ടാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും’ ഷാഫി പറമ്പിൽ ആരോപിച്ചു.
അതേസമയം ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിലും വലിയ ഗൂഢാലോചന നടന്നുവെന്ന് നേതാക്കൾ ആരോപിച്ചു. മുൻകൂർ ജാമ്യഹർജി നൽകിയതിന് ശേഷമാണ് ശബരീനാഥൻ പോലീസ് സ്റ്റേഷനിൽ ഹാജരായത്. കേസ് പരിഗണിക്കുന്നത് വരെ ശബരീനാഥന്റെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് 11 മണിക്ക് കേസ് പരിഗണിച്ചപ്പോഴാണ് ശബരീനാഥൻ അറസ്റ്റിലായെന്ന വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. 10.30നാണ് ശബരി പോലീസ് സ്റ്റേഷനിൽ എത്തിയത്. 10.50ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നും പോലീസ് കോടതിയിൽ പറഞ്ഞു. എ്ന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളാണ് സർക്കാരും പോലീസും നടത്തുന്നതെന്നും അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യാജമാണെന്നും ഇവർ ആരോപിക്കുന്നു.
Comments