ന്യൂഡൽഹി: മങ്കി പോക്സ് ബാധയിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മുതിർന്ന ഗവേഷക ഡോ. പ്രജ്ഞ യാദവ്. മങ്കി പോക്സിനെ പ്രതിരോധിക്കുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും രാജ്യത്ത് ഒരുങ്ങിക്കഴിഞ്ഞതായി പ്രജ്ഞ വ്യക്തമാക്കി. കേരളത്തിൽ വിദേശത്ത് നിന്നും എത്തിയ രണ്ട് പേരിൽ മങ്കി പോക്സ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അറിയിച്ചിരിക്കുന്നത്.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. രാജ്യത്ത് ഇതുവരെ രണ്ട് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ നിരന്തരം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
കൊറോണ വ്യാപനത്തിൽ നിന്നും പ്രതിരോധവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിച്ചു. വൈറസ് വ്യാപനം തടയാൻ മികച്ച പ്രാവീണ്യം നേടിയ പ്രവർത്തകരാണ് ഉള്ളത്. രോഗ ലക്ഷണമുള്ളവരെയും രോഗബാധിതരെയും പരിചരിക്കാൻ രാജ്യവ്യാപകമായി നിരവധി ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മങ്കി പോക്സ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചെന്നും പ്രജ്ഞ യാദവ് കൂട്ടിച്ചേർത്തു.
കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശക്തമായ പരിശോധനയാണ് തുടരുന്നത്.
Comments