ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഭീകര വിരുദ്ധ പ്രവർത്തനങ്ങളുമായി പോലീസ്. വിവിധ ഭീകര സംഘടനകളിൽപെട്ട ഏഴ് ഭീകരരെ പിടികൂടി. മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞു. രജൗരിയിലെയും ജമ്മുവിലെയും വിവിധയിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.
പ്രദേശങ്ങളിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. തകർത്തെറിഞ്ഞ മൂന്ന് കേന്ദ്രങ്ങളും ലഷ്കർ ഇ ത്വയ്ബയുടേതാണ്. ഭീകര കേന്ദ്രങ്ങളിൽ നിന്നും വൻ ആയുധ ശേഖരങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. എകെ 47 തോക്കുകൾ, പിസ്റ്റലുകൾ, ഗ്രനേഡുകൾ, സ്റ്റിക്കി ബോംബുകൾ, ഐഇഡി, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. ഇതിന് പുറമേ ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
രജൗരിയിലും ജമ്മുവിലും വൻ ഭീകരാക്രമണങ്ങൾ ലക്ഷ്യമിട്ടാണ് ഭീകരർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ഭീകരർ പാകിസ്താനിൽ നിന്നും പരിശീലനം നേടിയവരാണ്. വിവിധയിടങ്ങളിൽ ഭീകരാക്രമണങ്ങൾക്കായി വലിയ പദ്ധതിയാണ് ഭീകരർ നടത്തിയിരുന്നത്. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായതെന്നും പോലീസ് വ്യക്തമാക്കി. ഇവർക്കായി ആയുധങ്ങളുമായി പാകിസ്താനിൽ നിന്നും എത്തിയ രണ്ട് ഡ്രോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments