തിരുവനന്തപുരം: മുൻ എംഎൽഎ കെ.എസ് ശബരിനാഥിന്റെ ജാമ്യ ഉത്തരവിൽ കോടതി നടത്തിയത് നിർണായക നിരീക്ഷണങ്ങൾ. വാട്സാപ്പ് സന്ദേശം വധഗൂഢാലോചനയ്ക്ക് തെളിവല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ജാമ്യ ഉത്തരവ്.
പ്രോസിക്യൂഷൻ ഹാജരാക്കിയ വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് വധശ്രമ ഗൂഢാലോചന വ്യക്തമാക്കാൻ പ്രാപ്തമല്ല. വാട്സാപ്പ് സന്ദേശം സമരാഹ്വാനമായി മാത്രമേ കാണാൻ കഴിയുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ഒന്നും തന്നെ വധശ്രമത്തിനുള്ള ഗൂഢാലോചന വ്യക്തമാക്കുന്നതല്ലെന്നും കോടതി അറിയിച്ചു.
കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ പോലീസ് നേരത്തെ ചോദ്യം ചെയ്തതാണ്. എല്ലാ പ്രതികളുടെയും മൊബൈൽ ഫോൺ വ്യക്തമായി പരിശോധിച്ചതുമാണ്. അപ്പോൾ ഒന്നും തന്നെ വധശ്രമ ഗൂഢാലോചന നടന്നതിനുള്ള തെളിവുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പോലീസ് നോട്ടീസ് നൽകിയപ്പോൾ തന്നെ കൃത്യസമയത്ത് ഹാജരാകുകയും അന്വേഷണത്തിൽ സഹകരിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയിൽ മുൻ എംഎൽഎയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതാണെന്നും കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധം വധശ്രമമായിരുന്നുവെന്നും ഇതിനായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് പോലീസ് അറിയിച്ചിരുന്നത്. വധശ്രമ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ കെഎസ് ശബരിനാഥാണെന്നും പോലീസ് വാദിച്ചു. എന്നാൽ പോലീസിനും സർക്കാരിനും തിരിച്ചടി നൽകികൊണ്ടുള്ള നിരീക്ഷണമാണ് കോടതി നടത്തിയത്.
Comments