മലപ്പുറം: വഖഫ്ബോർഡ് നിയമനം പിഎസ്.സിയ്ക്ക് വിട്ട തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയ സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി സമസ്ത. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതല്ലെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.
മതനേതാക്കൾക്ക് നൽകിയ ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പാലിച്ചു. തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തുടർ നടപടികൾ വേഗത്തിലാക്കണമെന്നും സമസ്ത അദ്ധ്യക്ഷൻ പറഞ്ഞു.
സർക്കാരിന് നന്ദി പറയുകയാണ്. എതിർപ്പ് ഉയർന്നപ്പോൾ അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചു.മുഖ്യമന്ത്രി ഉറപ്പ് നൽകിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. സമരം ഇല്ലാതെ തന്നെ അത് സാധിച്ചെടുത്തു.പ്രതിഷേധങ്ങൾക്ക് സമസ്ത ആഹ്വാനം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്തുമ്പോൾ സമസ്ത അടക്കമുള്ള സംഘടകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്.പക്ഷെ അങ്ങനെ വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഇന്ന് നിയമസഭയിൽ പികെ കുഞ്ഞാലി കുട്ടി സബ്മിഷനായി ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി വഖഫ് വിഷയത്തിൽ സർക്കാർ തീരുമാനം മാറ്റിയതായി വ്യക്തമാക്കിയത്. തീരുമാനം പുന:പരിശോധിക്കുമെന്നും നിയമഭേദഗതി കൊണ്ട് വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുസ്ലീം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനെ പൂർണ്ണമായി തള്ളിയും മുസ്ലീം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിർണ്ണായക തീരുമാനം അറിയിച്ചത്.
Comments