തിരുവനന്തപുരം: പ്രതിഷേധാഹ്വാനം മാത്രമാണ് നടത്തിയതെന്ന് മുൻ എംഎൽഎ കെഎസ് ശബരിനാഥൻ. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീട്ടിൽ നിന്നുമിറങ്ങി, അറിയാവുന്ന കാര്യങ്ങളെല്ലാം ഇന്നലെ തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും കെഎസ് ശബരിനാഥൻ പറഞ്ഞു.
പറയാനുള്ളതെല്ലാം കഴിഞ്ഞ ദിവസം വിളിപ്പിച്ചപ്പോൾ തന്നെ പറഞ്ഞുകഴിഞ്ഞു. കൂടുതലൊന്നും ഇനി പോലീസിനോട് വെളിപ്പെടുത്താനില്ല. എങ്കിലും കോടതി നിർദേശം അനുസരിക്കും. മൂന്ന് ദിവസം കൂടി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകും. കേസ് പോലീസിന്റെ ഗൂഢാലോചനയാണെന്ന് കോടതിക്ക് മനസിലായി. ഇന്നലെ സാക്ഷിയെന്ന പേരിൽ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി താനറിയാതെ അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും ശബരിനാഥ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുക എന്ന കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഗൂഢാലോചന അംഗീകരിക്കുന്നതാണ്. അല്ലാതെ ചെയ്യാത്ത കുറ്റം ഏറ്റെടുക്കില്ല. അല്ലെങ്കിലും വധശ്രമത്തിന് ഗൂഢാലോചന നടത്തുന്നവരല്ല കോൺഗ്രസുകാർ. നൂറ് പേരുള്ള കൊച്ചുഗ്രൂപ്പിൽ വധശ്രമം പോലുള്ള ഗുഢാലോചനകൾ ആരെങ്കിലും നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
യൂത്ത് കോൺഗ്രസിന്റെ എല്ലാവിധ സമരങ്ങളും ചർച്ച ചെയ്യുന്ന ഗ്രൂപ്പിൽ പറഞ്ഞ കാര്യങ്ങളാണത്. അല്ലാതെ അതിൽ മറ്റൊന്നുമില്ല. സ്‌ക്രീൻ ഷോട്ട് ചോർത്തിയത് ആരാണെന്ന് അറിയില്ല. ഇക്കാര്യത്തിൽ സംഘടന ചർച്ച നടത്തും. സ്‌ക്രീൻ ഷോട്ട് പുറത്തുവിട്ടത് ഗതികെട്ട പരിപാടിയാണ്. ഒരുകണക്കിന് വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നത് നന്നായി. കേസിൽ യൂത്ത് കോൺഗ്രസുകാർ നിഷ്‌കളങ്കരാണെന്ന് തെളിഞ്ഞു. വധശ്രമഗൂഢാലോചന നടന്നിട്ടില്ലെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായെന്നും ജനങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ ബോധ്യമായെന്നും ശബരിനാഥൻ പറഞ്ഞു. ആരുപുറത്തുവിട്ടാലും നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments