ന്യൂഡൽഹി: പാർലമെന്റിൽ ഇടയ്ക്കിടെ വരാതിരിക്കുകയും, വരുന്ന ദിവസങ്ങളിൽ പാർലമെന്റ് തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രതിബദ്ധതയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയമായി ജനങ്ങൾക്കോ പാർലമെന്റിനോ ഒരു ഗുണവും ഇന്നേ വരെ രാഹുൽ ഗാന്ധിയെക്കൊണ്ട് ഉണ്ടായിട്ടില്ല. അങ്ങനെയുള്ള രാഹുൽ ഗാന്ധി, പാർലമെന്റിനെയും തന്റെ നിലവാരത്തിലേക്ക് താഴ്ത്താൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
പാർലമെന്റിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധതയാണ്. പ്രതിപക്ഷം പാർലമെന്റിനെ അപമാനിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ചോദ്യങ്ങൾ ഉന്നയിക്കാത്ത എം പിയാണ് രാഹുൽ ഗാന്ധി. പാർലമെന്റിൽ 40 ശതമാനത്തിൽ താഴെയാണ് അദ്ദേഹത്തിന്റെ ഹാജർ നില. സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ നടക്കുന്ന ക്രിയാത്മകമായ ചർച്ചകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാറേയില്ല. അമേഠി എം പി ആയിരിക്കുന്ന സമയത്ത്, മണ്ഡലത്തിലും പാർലമെന്റിലും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ഒന്നും തന്നെ ചെയ്തിരുന്നില്ല. അതിന്റെ ഫലമാണ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ അദ്ദേഹത്തിന് നൽകിയത്. പാർലമെന്റിൽ ഒരു സ്വകാര്യ ബിൽ പോലും ഇന്നു വരെ രാഹുൽ ഗാന്ധി അവതരിപ്പിച്ചിട്ടില്ല. ഇത്തരത്തിൽ, ആർക്കും യാതൊരു ഗുണവുമില്ലാത്ത അദ്ദേഹം പാർലമെന്റിനെയും കൃത്യമായി പ്രവർത്തിപ്പിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. സ്മൃതി ഇറാനി പറഞ്ഞു.
ജിഎസ്ടി വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഈ സാഹചര്യത്തിലായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
Comments