വളപട്ടണം: കണ്ണൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ രാഷ്‌ട്രവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി. വളപട്ടണത്തിനും പാപ്പിനിശ്ശേരി ഓവർ ബ്രിഡ്ജിനുമിടയിൽ റെയിൽവെ ട്രാക്കിനു മുകളിൽ കരിങ്കല്ല് നിരത്തി ട്രെയിൻ പാളം തെറ്റിക്കാനായിരുന്നു ഗൂഢനീക്കം. ഇന്നലെ രാത്രി മലബാർ എക്‌സ്പ്രസ്സ് രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
ട്രാക്കിൽ വളരെ നീളത്തിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിലും കണ്ടെത്തി. ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വേഗത കുറക്കുകയും ഉടൻതന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു, അപ്പോൾത്തന്നെ ആർപിഎഫും വളപട്ടണം പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി അട്ടമറി ശ്രമം സ്ഥിരീകരിച്ചു. പാളത്തിൽ ഇതിനാലുണ്ടായ പോറലുകളും സംഘം കണ്ടെത്തിയിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയായ റെയിൽവേ ട്രാക്കുകളിലേക്ക് അതിക്രമിച്ചു കടക്കുന്നതുതന്നെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താവുന്ന കുറ്റമാണെന്നിരിക്കെ ശക്തമായ അന്വേഷണം ഉണ്ടാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ആവശ്യപ്പെട്ടു. രണ്ടുദിവസം മുൻപു വളപട്ടണത്തും, ചിറക്കലിലും സമാനമായ സംഭവമുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ചരക്കു തീവണ്ടി ഈ മേഖലയിൽ അട്ടിമറി നീക്കത്തെ തുടർന്നു നിർത്തിയിടേണ്ട അവസ്ഥവരെ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഗൂഢാലോചനയിലൂടെ ട്രെയിൻ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായിട്ടാണ് ഇത് തെളിയിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഹരിദാസ് പറഞ്ഞു.
Comments