തിരുവനന്തപുരം: തനിക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ചുള്ള കോടതിയുത്തരവ് തിരിച്ചടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കോടതിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. മുഖ്യമന്ത്രിയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഇ.പി ജയരാജൻ പറഞ്ഞു. കോടതിയുത്തരവിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോടതിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. മജിസ്ട്രേറ്റ് കോടതിയിൽ ഒരു പരാതി ലഭിച്ചാൽ അന്വേഷണത്തിന് ഉത്തരവിടുക എന്നത് ജഡ്ജിയുടെ ഉത്തരവാദിത്വമാണ്. അതാണ് നടന്നത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. ഗൂഢാലോചനയിൽ വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ട്. ഇത് ചൂണ്ടിക്കാട്ടി കോടതിയിൽ പരാതി നൽകും. മുതിർന്ന നേതാക്കൾ കുറ്റം ചെയ്യാൻ അണികളെ പ്രേരിപ്പിച്ചുവെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
കോൺഗ്രസുകാർ കേസും കോടതിയുമായി ചുറ്റിക്കറങ്ങുകയാണ്. തീർത്തും നിരാശരായ അവർ കോടതിയെ സമീപിക്കും, ഗുണ്ടകളെ ഉപയോഗിക്കും ആക്രമണം അഴിച്ചുവിടും. ഇവിടെ നടക്കുന്നതും അതാണ്.
ടിക്കറ്റ് എടുത്ത് ആക്രമിക്കാൻ വിമാനത്തിൽ കയറിയ പ്രതികൾ പത്ത് ദിവസം ജയിലിൽ കിടന്നു. അതിന്റെ നടപടി ക്രമം അങ്ങിനെയാണ്. ഓരോ കേസുകൾക്കും ചട്ടം അനുസരിച്ചേ കോടതി പ്രതികരിക്കു. അതിനർത്ഥം പ്രതിപക്ഷത്തിന് നേട്ടം കിട്ടി എന്നല്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
തന്നെ കൊല്ലാൻ നടക്കുന്നവരാണ് യൂത്ത് കോൺഗ്രസ്. ഇത്തരക്കാരിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. തന്നെ വെടിവെച്ച് കൊല്ലാൻ വാടക കൊലയാളികളെ അയച്ചു. യഥാർത്ഥത്തിൽ ഇവരുടെ ലക്ഷ്യം താനല്ല. മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിനാണ് വാടകകൊലയാളികളെ ഡൽഹിയിൽ എത്തിച്ചത്. ഇത്തരത്തിലുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ ജനങ്ങളിൽ ബോധം വളർത്തണം. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കരുത്.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ കയറിയവർക്ക് രണ്ട് ആഴ്ചയും തനിക്ക് മൂന്ന് ആഴ്ചയും വിമാനക്കമ്പനി വിലക്കേർപ്പെടുത്തി. ഇൻഡിഗോ സർവ്വീസിന്റെ നിലവാര തകർച്ചയാണ് ഇതിലൂടെ ആളുകൾക്ക് മനസ്സിലാകുന്നത്. കോടതി ഉത്തരവിനെ ഭയക്കുന്നില്ല.
മേൽക്കോടതിയെ സമീപിക്കില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Comments