തിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇ പി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാനുള്ള കോടതി നിർദ്ദേശം നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയർത്തി പിടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തിട്ടൂരം അനുസരിച്ച് പക്ഷപാതപരമായി പ്രവർത്തിക്കുന്ന പോലീസിന്റെ നിഷേധാത്മക നിലപാടിനേറ്റ കനത്ത പ്രഹരം കൂടിയാണ് കോടതി വിധി. അക്രമികളുടെയും നിയമലംഘകരുടെയും സംരക്ഷകനായി മുഖ്യമന്ത്രി മാറി. ജനാധിപത്യത്തിന് തന്നെ അപമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ ഇടതുഭരണമെന്നും സുധാകരൻ പറഞ്ഞു.
അധികാരത്തിന്റ തണലിൽ എന്ത് നെറികേടും ചെയ്യാനും എല്ലാത്തരം ക്രിമിനലുകളെയും സംരക്ഷിക്കാനും അവരാണ് തന്റെ രക്ഷകരെന്ന് സമർത്ഥിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തെരുവ് ഗുണ്ടയെപ്പോലെ പ്രവർത്തിച്ച രാഷ്ട്രീയ ക്രിമിനലിന് വേണ്ടി സഭയ്ക്കകത്തും പുറത്തും വാദിച്ച മുഖ്യമന്ത്രിക്ക് അഭ്യന്തര വകുപ്പിന്റെ കസേരയിലിരിക്കാനുള്ള യോഗ്യതയില്ലെന്നും സുധാകരൻ പറഞ്ഞു. സർക്കാരിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ തിമിരം ബാധിച്ച മുഖ്യമന്ത്രി ഇപി ജയരാജന്റെ വിധ്വംസക പ്രവൃത്തിയെ അവസരോചിതമായി പ്രവർത്തിച്ച സംരക്ഷണമായിട്ടാണ് ചിത്രീകരിച്ചത്. എന്നാൽ കോടതിയുടെയും നിയമത്തിന്റെയും കണ്ണിൽ ഇ പി ജയരാജൻ വധശ്രമത്തിന് തുനിഞ്ഞ വെറും പ്രതി മാത്രമാണ്. അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിച്ചത്. നിയമ സംവിധാനങ്ങളെ ഇരുട്ടിന്റെ മറവിൽ നിർത്തി ഭരണം നടത്താനാണ് പിണറായി ശ്രമിച്ചത്. നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരന് കോടതിയോടുള്ള വിശ്വാസം വർദ്ധിപ്പിക്കുന്ന വിധിയാണിതെന്നും സുധാകരൻ പറഞ്ഞു.
വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റം ചെയ്തത് ഇപി ജയരാജനും മുഖ്യമന്ത്രിയും പേഴ്സണൽ സ്റ്റാഫും ആണെന്ന് കോടതി വിധിയിലൂടെ വ്യക്തമായി. ഇ പി ജയരാജനാണ് വിമാനത്തിനകത്ത് കൂടുതൽ കുറ്റം ചെയ്തതെന്ന് കണ്ടെത്തിയ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ രാഷ്ട്രീയ പകപോക്കൽ തീർക്കാനാണ് സർക്കാർ തുനിയുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
Comments