തിരുവന്തപുരം: ഇഡിയ്ക്കും സിബിഐയ്ക്കുമെതിരെ ആരോപണവുമായി പ്രതിപക്ഷവും മുഖ്യമന്ത്രിയും. രാജ്യ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഏജൻസിയാണ് സിബിഐ എന്നും ഇഡി മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തിക്കൊടുക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ വിമർശിക്കുന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന വിഷയം അല്ലാത്ത കേസുകൾ സിബിഐ അന്വഷിക്കണം എന്ന് സംസ്ഥാനം അല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സ്വർണ കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല കേന്ദ്ര പരിധിയിൽ പെട്ട കാര്യമാണ് അന്വഷണം. ഇതിന്റെ ഒരു ഘട്ടത്തിലും സംസ്ഥാന സർക്കാർ ഇടപെട്ടിട്ടില്ലെന്നും കേസിൽ സർക്കാരിന് ഒരു തരത്തിലും ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു
മുഖ്യമന്ത്രിയുടെ ചുവട് പിടിച്ച് പ്രതിപക്ഷ നേതാവും ഇഡിക്കെതിരെ രംഗത്തെത്തി.സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞു. ഇഡിയെ വിശ്വസിക്കാൻ പറ്റില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണം. സർക്കാർ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചാണ് പ്രതിപക്ഷം ചർച്ചയ്ക്ക് തുടക്കമിട്ടത്.
ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നും പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായെന്നുമായിരുന്നു പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രി നൽകിയ നടപടി. സിബിഐ പരിമിതികളിൽ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments