തൃശൂർ : വ്യാജബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 22 വർഷം ക്ലാസെടുത്തയാൾക്കെതിരെ രക്ഷിതാക്കൾ രംഗത്ത്. തൃശൂർ പാടൂർ അലിമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുൻപ്രിൻസിപ്പൽ കെ.വി. ഫൈസലിനെതിരെ ഗുരുതര ആരോപണവുമായാണ് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയിരിക്കുന്നത്. മതമൗലികസംഘടനയുടെ ഭാഗമായിരുന്ന ഇയാൾ ദേശീയഗാനം പാടുന്നത് തടസ്സപ്പെടുത്തിയെന്നും ഇതരമതസ്ഥരുടെ ആഘോഷങ്ങളെ അലങ്കോലപ്പെടുത്തിയെന്നും ആരോപണമുയരുന്നുണ്ട്.
മൈസൂരു, ബാംഗളൂരു യൂണിവേഴ്സിറ്റികളുടെ പേരിൽ വ്യാജബിരുദവും, ബിരുദാനന്തര ബിരുദവും ബി.എഡും നേടിയാണ് ഫൈസൽ കഴിഞ്ഞ 22 വർഷക്കാലം അലിമുൽ ഇസ്ലാംഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചത്. ഇത് കൂടാതെ സീനിയോറിറ്റി മറികടന്ന് ഇയാളെ പ്രിൻസിപ്പാളായും നിയമിച്ചു. എന്നാൽ വനിത അദ്ധ്യാപികയോട് അപമര്യാദയായി പെരുമാറിയതോടെ തരംതാഴ്തി. ഒന്നിലധികം അദ്ധ്യാപികമാർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
ദേശീയഗാനം പാടുന്നതിനിടെ മൈക്ക് കണക്ഷൻ വിച്ഛേദിച്ച് തടസ്സപ്പെടുത്തിയതായും ഇതരമതസ്ഥരുടെ ആഘോഷങ്ങളെ അലങ്കോലപ്പെടുത്തിയതായും ഇയാൾക്കെതിരെ ആരോപണമുയരുന്നുണ്ട്.
മൈസൂർ,ബാംഗ്ലൂർ യൂണിവേഴ്സിറ്റികളിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ ഹയർസക്കൻഡറി വകുപ്പ് മേധാവി നൽകിയ പരാതിയിൽ പാവറട്ടി പോലീസിൽ കേസെടുത്തിട്ടുണ്ട്. ഇയാൾ ആറുമാസമായി സസ്പൻഷനിലാണ്. ആരോപണവിധേയനായ അദ്ധ്യാപകനെ തിരിച്ചെടുക്കരുതെന്നും ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
വ്യാജബിരുദം നേടി രണ്ടുപതിറ്റാണ്ടുകാലം സർക്കാർ സംവിധാനത്തെ കബളിപ്പിച്ച് അദ്ധ്യാപകനാവുകയും, തീവ്രവാദസംഘടനയുടെ ബലത്തിൽ സ്കൂളിനെ അടക്കി ഭരിക്കുകയും ചെയ്തയാൾക്കെതിരെ അദ്ധ്യാപകർ അടക്കം രംഗത്ത് വന്നിട്ടുണ്ട്.
Comments