അഹമ്മദാബാദ്: ഗുജറാത്തിലും ഭരണത്തിലേറിയാൽ സൗജന്യ വൈദ്യുതി അടക്കമുള്ള സൗജന്യസേവനം ആവർത്തിക്കുമെന്ന് കേജ്രിവാൾ. ന്യൂഡൽഹിയും പഞ്ചാബിലും അവശ്യസേവനങ്ങൾ സൗജന്യമാക്കി ആംആദ്മി നടത്തുന്ന പരീക്ഷണങ്ങൾ സംസ്ഥാന ഖജനാവിനെ താറുമാറാക്കുന്നതിനിടെയാണ് ഗുജറാത്തിലും ഇതേ രീതി നടപ്പാക്കുമെന്ന പ്രചാരണം മുറുകുന്നത്. മധുരവാഗ്ദ്ദാനങ്ങൾ കണ്ട് വീണുപോയാൽ എന്തുസംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആംആദ്മിയെ പരിസഹിച്ചിരുന്നു. ജനങ്ങൾക്ക് ആംആദ്മിയുടെ ഭരണം തന്നെ മുന്നറിയിപ്പാണെന്ന് നരേന്ദ്രമോദി പ്രസംഗിച്ചതിന് പിന്നാലെയാണ് ഗുജറാത്തിൽ കേജ്രിവാളിന്റെ മറുപടി.
ഗ്രാമങ്ങളിലടക്കമുള്ള ഗാർഹിക ഉപഭോക്താക്കൾക്കാണ് 300 യൂണിറ്റുകൾ വരെ വൈദ്യുതി ഇളവ് ലഭിക്കുക. പ്രധാനമന്ത്രിയുടെ സംസ്ഥാനം ജനങ്ങളെ സേവിക്കുകയല്ലെന്നും എന്താണ് ജനസേവനമെന്ന് ആംആദ്മി നടപ്പാക്കി കാണിക്കുമെന്നുമാണ് കേജ്രിവാളിന്റെ വാദം. സൂറത്തിൽ നടന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിലാണ് കേജ്രിവാൾ പ്രഖ്യാപനം നടത്തിയത്. പഞ്ചാബിലെ കാലങ്ങളായ കോൺഗ്രസ്സ് ഭരണവും അകാലിദളിന്റെ പ്രാദേശിക കരുത്തും ഇല്ലാതായത് ജനങ്ങൾ തങ്ങളെ വിശ്വസിച്ചത് കൊണ്ടാണെന്നാണ് ആംആദ്മി പാർട്ടി എല്ലായിടത്തും പ്രചരിപ്പിക്കുന്നത്.
വ്യവസ്ഥാപിത രാഷ്‌ട്രീയ നേതൃത്വം ജനങ്ങളെ കാലങ്ങളായി വഞ്ചിക്കുകയാണ്. വൈദ്യുതിയും ജലവും എത്രകണ്ട് സൗജന്യമാക്കും എന്നതിനെ സംബന്ധിച്ച് ഡൽഹിയും പഞ്ചാബും ഉദാഹരണമാണെന്നാണ് കേജ്രിവാൾ പറയുന്നത്. എന്നാൽ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പഠിക്കാതെ എന്തു തീരുമാനമെടുത്താലും അത് കനത്ത ബാദ്ധ്യതയാണുണ്ടാക്കുക എന്നതിന്റെ ഉദാഹരണമാണ് ന്യൂഡൽഹിൽ കാണുന്നതെന്ന് ബിജെപി നിരന്തരം ആരോപിക്കുകയാണ്. പഞ്ചാബിന്റേയും അവസ്ഥ അധികം വൈകാതെ അതിലേക്ക് എത്തുമെന്ന ബിജെപിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പിനെ മറികടക്കലാണ് ആംആദ്മിയുടെ ലക്ഷ്യം.
Comments