എറണാകുളം: മന്ത്രിയായിരിക്കെ കെ.ടി ജലീൽ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനം സംബന്ധിച്ച തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കി സ്വപ്ന സുരേഷ്. വാട്സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് സ്വപ്ന ജലീലിനെതിരെ കോടതിയിൽ സമർപ്പിച്ചത്. ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്നും, ഇവ കോടതിയിൽ സമർപ്പിക്കുമെന്നും സ്വപ്ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നൽകിയ സത്യവാങ്മൂലത്തോടൊപ്പമാണ് സ്വപ്ന സുരേഷ് തെളിവുകൾ സമർപ്പിച്ചത്. യുഎഇ ഭരണാധികാരികളുമായി ബന്ധമുണ്ടാക്കാനായി കെ.ടി ജലീലിൽ സമീപിച്ചിരുന്നതായി സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കൊറോണ കാലത്തായിരുന്നു ഇത്തരത്തിൽ ശ്രമം നടത്തിയത്. യുഎഇ ഭരണാധികാരിക്ക് ജലീൽ നേരിട്ട് കത്തയച്ചു. മാധ്യമം പത്രത്തെ ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കോൺസുൽ ജനറലിന് കത്ത് കൈമാറാൻ താൻ ജലീലിനെ സഹായിച്ചു. എൻഐഎ പിടിച്ചെടുത്ത തന്റെ ഫോൺ ഇപ്പോൾ രേഖകളിൽ ഇല്ല. മുഖ്യമന്ത്രിയുടെ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഈ ഫോണിലായിരുന്നു. നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്തുള്ള എല്ലാത്തിനും കെ.ടി ജലീൽ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അന്വേഷണത്തെ അട്ടിമറിയ്ക്കാൻ സർക്കാർ ശ്രമിക്കുന്നു. തന്നെ കുരുക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. കത്തിന്റെ കരടും സ്വപ്ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ഉച്ചയോടെയാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലവും തെളിവുകളും കോടതിയ്ക്ക് മുൻപാകെ സമർപ്പിച്ചത്. തെളിവുകൾ സമർപ്പിക്കുന്നതോടെ തനിക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസിന്റെ യാഥാർത്ഥ്യം പുറത്തുവരുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
Comments