അഹമ്മദാബാദ്: പ്രതിസന്ധികളോട് പടവെട്ടി ജീവിതം പടത്തുയർത്തിയ ദ്രൗപദി മുർമുവിനെക്കുറിച്ച് പുസ്തകം രചിച്ച് 13 കാരി. സൂറത്ത് സ്വദേശിനി ഭാവിക മഹേശ്വരിയാണ് മുർമുവിനെക്കുറിച്ച് പുസ്തകം എഴുതിയത്. മുർമുവിന്റെ ജീവിതത്തിൽ ഭാവിക ഉൾക്കൊണ്ട പാഠങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
‘സംഘർഷ് സെ ശിഖർ തക് ‘ (പോരാട്ടത്തിൽ നിന്നും പൊന്മുടിയിലേക്ക്) എന്ന പേരിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. പിതാവിൽ നിന്നും ദ്രൗപദി മുർമുവിനെക്കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങളാണ് പുസ്തകം എഴുതാൻ ഭാവികയ്ക്ക് പ്രചോദനം ആയത്. 13 വയസ്സിനിടെ ഭാവിക രചിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് മുർമുവിനെക്കുറിച്ചുള്ളത്.
ദ്രൗപദി മുർമുവിന്റെ ജീവിതം വ്യക്തമായി അറിഞ്ഞതിന് ശേഷമാണ് പുസ്തകം രചിച്ചതെന്ന് ഭാവിക പറയുന്നു. ഇന്ത്യൻ എക്സലൻസ് അവാർഡ് ജേതാവാണ് താൻ. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മുർമുവിനെ പ്രഖ്യാപിച്ചതിന് ശേഷം തനിക്ക് രാഷ്ട്രപതി ഭവൻ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. അപ്പോൾ തന്റെ പിതാവ് മുർമുവിനെക്കുറിച്ചുള്ള കഥകൾ പറഞ്ഞു തന്നിരുന്നു. ഇത് അവരെക്കുറിച്ച് കൂടുതൽ അറിയാൻ തന്റെയുള്ളിൽ ആകാംക്ഷയുളവാക്കി. തുടർന്ന് പുസ്തകങ്ങൾ തേടി പോയെങ്കിലും മുർമുവിനെക്കുറിച്ചുള്ള പുസ്തകങ്ങൾ ലഭിച്ചില്ല. ഇന്റർനെറ്റിലും വിവരങ്ങൾ ഇല്ലായിരുന്നു. ഇതോടെയാണ് മുർമുവിനെക്കുറിച്ച് പുസ്തകം എഴുതാൻ തീരുമാനിച്ചതെന്നും ഭാവിക വ്യക്തമാക്കി.
തന്റെ പുസ്തകം മുർമുവിനെക്കുറിച്ച് അറിയാൻ കൂടുതൽ ആളുകൾക്ക് സഹായകമാകും. പിതാവിന്റെ സഹായത്തോടെയാണ് മുർമുവിനെക്കുറിച്ച് വിശദാംശങ്ങൾ ശേഖരിച്ചത്. പത്രവാർത്തകളിൽ നിന്നും അഭിമുഖങ്ങളിൽ നിന്നുമാണ് മുർമുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നും ഭാവിക പറഞ്ഞു. പ്രദേശത്തെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഭാവിക.
Comments