ജയ്പൂർ : രാജസ്ഥാനിൽ അനധികൃത ഖനനത്തിനെതിരെ പ്രതിഷേധിച്ചയാൾ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാരത്പൂർ ജില്ലയിലെ പസോപ ഗ്രാമത്തിലാണ് സംഭവം. ബാബ വിജയ് ദാസ് എന്ന 65 കാരനാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തങ്ങളുടെ പ്രശ്നം മാദ്ധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് നിഗമനം.
പോലീസിന് മുന്നിൽ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ബ്രാജിൽ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ 550 ദിവസമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ഡീഗിലെ ആദിബദ്രി ധാം, കങ്കഞ്ചാൽ എന്നിവിടങ്ങളിലാണ് ഖനനം നടക്കുന്നത്. ശ്രീകൃഷ്ണൻ ചെറുപ്രായത്തിൽ കളിച്ച് വളർന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പുണ്യപ്രദേശങ്ങൾ തിരിച്ചുനൽകണമെന്ന ആവശ്യവുമായാണ് ഇവർ തെരുവിലിറങ്ങിയത്.
ഏറെ നാളായി ഇവർ കുത്തിയിരിപ്പ് സമരം നടത്തിയിട്ടും ആരും തിരിഞ്ഞുനോക്കാതായതോടെ രണ്ട് ദിവസങ്ങൾക്ക് മുൻപ് മൊബൈൽ ടവറിൽ കയറി നിന്നുകൊണ്ട് ഇയാൾ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ സർക്കാരും മാദ്ധ്യമങ്ങളും ഈ നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് ചെവികൊടുത്തില്ല. ഇതോടെയാണ് ഇയാൾ സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
ആത്മഹത്യാ ശ്രമത്തിന് പിന്നാലെ ഖനി മന്ത്രി പ്രമോദ് ജെയിൻ ഭയ നേരിട്ടെത്തുകയായിരുന്നു. ഈ ഖനികൾ അനധികൃതമായല്ല പ്രവർത്തിക്കുന്നത് എന്നാണ് സർക്കാരിന്റെ വാദം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Comments