ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിംഗപ്പൂർ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ച് ലെഫ്റ്റനന്റ് ഗവർണർ (എൽജി) വിനയ് കുമാർ സക്സേന. എട്ടാം ലോകനഗര ഉച്ചകോടിയിലും ഡബ്ല്യൂസിഎസ് മേയർ ഫോറത്തിലും പങ്കെടുക്കാൻ പോകണമെന്നുള്ള ആവശ്യമാണ് വിനയ് കുമാർ സക്സേന നിഷേധിച്ചത്. പ്രഥമദൃഷ്ട്യാ മേയർമാർ പങ്കെടുക്കുന്ന സമ്മേളനമായ ‘മേയർ ഫോറത്തിൽ’ ഒരു മുഖ്യമന്ത്രി പോയി പങ്കെടുക്കുന്നത് അനുചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് കുമാർ സക്സേന അനുമതി നിഷേധിച്ചത്.
എന്നാൽ ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേശത്തോട് യോജിക്കുന്നില്ലെന്നും സിംഗപ്പൂർ സന്ദർശനവുമായി മുന്നോട്ടുപോകുമെന്നുമാണ് കെജ്രിവാളിന്റെ നിലപാട്. സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടി മേയർമാരുടെ വെറുമൊരു സമ്മേളനമല്ലെന്നും നിരവധി വിദഗ്ധർ അതിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരത്തെ കത്തയച്ചിരുന്നു. അനുമതി ലഭിക്കാൻ ഒരുമാസമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. താൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയാണ്, രാജ്യത്തെ സ്വതന്ത്രനായ പൗരനാണ്, ഒരു കുറ്റവാളിയല്ല. എന്നിട്ടും എന്തുകൊണ്ടാണ് തന്നെ തടയുന്നത്. ഡൽഹി മാതൃക അവതരിപ്പിക്കാൻ സിംഗപ്പൂർ സർക്കാർ പ്രത്യേകം ക്ഷണിച്ചിട്ടാണ് പോകാനുദ്ദേശിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. സിംഗപ്പൂരിൽ ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഉച്ചകോടി നടക്കുന്നത്.
Comments